ബിനോയിയെ കണ്ടെത്താൻ മുംബൈ പോലീസ് തിരുവനന്തപുരത്തേക്ക് തിരിച്ചു
മുംബൈയിൽ സ്ഥിരതാമസക്കാരിയായ ബീഹാര്‍ സ്വദേശിനി ഉന്നയിച്ച ലൈംഗികപീഡന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനോയ് കോടിയേരിവിദേശത്തേക്ക് കടക്കാതിരിക്കാൻ നടപടിയുമായി മുംബൈ പോലീസ്. ഇതിന്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ അന്വേഷണ സംഘം നടപടി സ്വീകരിച്ച് വരികയാണെന്ന് വാർത്ത പുറത്ത് വിട്ട ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് ബിനോയിയുടെ മൊഴിയെടുക്കാൻ കണ്ണൂരിലെത്തിയ ഓഷിവാര സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് നടപടി.
ബുധനാഴ്ച കണ്ണൂരിലെത്തിയ മുംബൈ ഓഷിവാര പോലീസ് സബ് ഇൻസ്പെക്ടർ വിനായക് യാദവും ദേവാനന്ദ പവാറും വ്യാഴാഴ്ച ബിനോയിയുടെ കോടിയേരിയിലെ വീട്ടിലെത്തിയിരുന്നു. അതിനിടെ ബിനോയിയെ കണ്ടെത്താൻ മുംബൈ പോലീസ് തിരുവനന്തപുരത്തേക്കു തിരിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പരാതിയിൽ ചൂണ്ടിക്കാട്ടിയ വിലാസങ്ങളില്‍ ഒന്ന് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിന്റെ ഭാഗമായ പാർട്ടി ഫ്ലാറ്റാണെന്നിരിക്കെയാണ് പോലീസ് സംഘം തലസ്ഥാനത്തേക്ക് തിരിച്ചത്.
രണ്ട് ദിവസമായി കണ്ണൂരിൽ തുടർന്നിരുന്ന മുംബൈ പോലീസ് സംഘം തലശ്ശേരി, ന്യൂമാഹി പോലീസ് സ്റ്റേഷനുകളിലെത്തി വിവരമറിയിച്ച ശേഷമാണ് ബിനോയിയെ തിരഞ്ഞ് കോടിയേരിയിലെ വീട്ടിലെത്തിയത്. എന്നാൽ വീട് അടച്ചിട്ട നിലയിലായതിനാൽ അടുത്തവീട്ടിൽ നോട്ടീസ് നൽകി. ഓഷിവാര പോലീസ് മുമ്പാകെ ഉടൻ ഹാജരാകണമെന്നാണ് നോട്ടീസ്. തലശ്ശേരി സ്റ്റേഷനിലെ രണ്ട് പോലീസുകാരും ഒപ്പമുണ്ടായിരുന്നു. കോടിയേരിയിലെ വീട്ടിൽ പ്രതിയെ കണ്ടില്ലെന്ന വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചശേഷമാണ് ഇവർ തിരുവനന്തപുരത്തേക്കു തിരിച്ചത്. അരോപണം ഉയർന്നതിന് പിന്നാലെ ബിനോയ് മാധ്യമങ്ങളോട് ഉൾപ്പെടെ പ്രതികരിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.