ബിനോയിയെ തേടി കണ്ണൂരിലെത്തിയ പോലീസ് സംഘം. തിരുവങ്ങാട്ടെയും മൂഴിക്കരയിലെയും വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തി.
ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ ബിനോയ് കോടിയേരിയെ മുംബൈ പോലീസിന് കണ്ടെത്താനായില്ലെന്ന മാധ്യമ വാര്‍ത്തകൾക്ക് പിന്നാലെ പരാതിക്കാരിയായ യുവതിയെ മുംബൈ പോലീസ് വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തതായി റിപ്പോർട്ട്. ഓഷിവാര സ്റ്റേഷനിലേക്ക് വിളിച്ച വരുത്തിയാണ് ചോദ്യം നടപടികൾ പുരോഗമിക്കുന്നത്. അതിനിടെ ലൈംഗിക ആരോപണമുന്നയിച്ച യുവതിയും മുംബൈയിൽ ഒരുമിച്ച് താമസിച്ചതിന് തെളിവുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചതായി മാതൃഭുമി റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈയിലെ ഹോട്ടലിലും ഫ്ളാറ്റിലും ബിനോയ് കോടിയേരിയും യുവതിയും ഒന്നിച്ച് താമസിച്ചതിന് തെളിവുണ്ടെന്നാണ് മുംബൈ ഒഷ് വാര പോലീസിന്റെ നിലപാട്. ഇക്കാര്യം ബിനോയിയെ തേടിയെത്തിയ സംഘം കുടുംബത്തെ അറിയിച്ചു. ബിനോയിയെ തേടി കണ്ണൂരിലെ വീട്ടിലെത്തിയതായിരുന്നു പോലീസ് സംഘം. തിരുവങ്ങാട്ടെയും മൂഴിക്കരയിലെയും വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിന് നീങ്ങുന്നത്. എന്നാൽ ബിനോയിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. ബിനോയ് ഒളിവിലാണെന്നാണ് വിലയിരുത്തൽ. ഇയാൾ കേരളത്തിൽ തന്നെയുണ്ടെന്നാണ് മുംബൈ പോലീസിന്റെ വിലയിരുത്തലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
അതേസമയം, ലൈംഗിക പീഡനക്കേസിൽ ബിനോയിയെ കസ്റ്റഡിയിലെടുക്കാനാണ് നിർദേശമെന്ന് മുംബൈ പൊലീസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളു. നടുപടികൾ പൂർത്തിയാവുന്നത് വരെ കേരളത്തിലുള്ള പൊലീസ് സംഘം അവിടെത്തന്നെ തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ശൈലേഷ് പാസൽവാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന. അതേസമയം, വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയും വിഷയത്തോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെ, ബിനോയ് കോടിയേരിക്കെതിരായ പരാതിയെക്കുറിച്ച് കേന്ദ്രനേതാക്കൾ പ്രതികരിക്കേണ്ടെന്ന് അവെയ്‍ലബിൾ പിബിയില്‍ ധാരണയായതായും റിപ്പോർട്ടുകളുണ്ട്.