സംഘര്‍ഷാവസ്ഥ രൂപം കൊള്ളുന്നത് തടയുന്നതില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി
മുന്നാം വർഷ ബിരുദ വിദ്യാർത്ഥിക്ക് കുത്തേൽക്കാൻ ഇടയായാക്കിയ സംഘർഷത്തിന് പിന്നാലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിട്ടു. എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ വി പി സാനുവാണ് ഇക്കാര്യം അറിയിച്ചത്. ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഖിലിനെയാണ് ക്യാപസിലെ തന്നെ എസ്എഫ്ഐ നേതാക്കള്‍ ഇന്ന് രാവിലെ നെഞ്ചില്‍ കുത്തി പരിക്കേൽപ്പിച്ചത്.
സംഭവത്തിന് പിന്നാലെയാണ് കോളേജ് യൂണിറ്റ് കമ്മിറ്റി തന്നെ പിരിച്ചു വിടുന്നതായി എസ്എഫ്ഐ നേതൃത്വം അറിയിച്ചത്. എസ്എഫ്ഐ ഇത്തവണ കോളേജിലെ പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായി റോഡിലിറങ്ങിയതോടെ ദ്രുതഗതിയില്‍ നടപടി സ്വീകരിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍ യൂണിവേഴ്സിറ്റി കോളേജിലുണ്ടാവുന്ന സംഘര്‍ഷങ്ങളില്‍ കോളേജ് യൂണിയനെ സംരക്ഷിക്കുന്ന നിലപാടിന് വിരുദ്ധമാണ് ഇപ്പോഴത്തെ പ്രതികരണം.
യൂണിവേഴ്സിറ്റി കോളേജ് പോലെ എസ്എഫ്ഐ ശക്തമായ സ്ഥലത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നായിരുന്നു വിപി സാനുവിന്റെ പ്രതികരണം. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. ഇങ്ങനെയൊരു സംഘര്‍ഷാവസ്ഥ രൂപം കൊള്ളുന്നത് തടയുന്നതില്‍ യൂണിയന്‍ ഭാരവാഹികള്‍ക്ക് വീഴ്ച സംഭവിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടിയായി കോളേജ് യൂണിയന്‍ പിരിച്ചു വിടുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യത്തിലെ ഭാവി നടപടികള്‍ എസ്എഫ്ഐ പ്രാദേശിക കമ്മിറ്റികള്‍ സ്വീകരിക്കുമെന്നും സാനു പറയുന്നു.
അതിനിടെ, കോളേജിലെ സംഘർഷത്തിന്റെ പേരിൽ 6 എസ്എഫ് ഐ നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ആറുപേരിൽ ഒരാൾ മുൻപ് പാളയത്ത് പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് അധികൃതർ വ്യക്തമാക്കി.
എന്നാൽ ക്യാംപസിൽ സംഘർഷം നടക്കുന്ന വിവരം അറിഞ്ഞില്ലെന്നാണ് കോളജ് പ്രിൻസിപ്പാളുടെ വാദം. അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേർ ഒപ്പിട്ട പരാതിയുമായി വിദ്യാർത്ഥികൾ പ്രിൻപ്പാളിനെ സമീപിച്ചു. അഖിലിന് ആക്രമിച്ചതിൽ യൂണിറ്റ് കമ്മിറ്റിയിലെ 13 പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവർക്ക് പുറമെ പുറത്ത് നിന്നുള്ളവരും ക്യാംപസിലുണ്ടായിരുന്നെന്നും വിദ്യാർത്ഥികൾ പരായിൽ പറയുന്നു.
അതേസമയം, കുത്തേറ്റ വിദ്യാർത്ഥി അഖിലിനെ നേരത്തെയും എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചിട്ടുണ്ടെന്ന് പിതാവ് ആരോപിക്കുന്നു. ഒന്നര വർഷം മുൻപായിരുന്നും സംഭവം അന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതിയും നൽകിയരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നെടുകണ്ടം കസ്റ്റഡി മരണം, കൂടുതല്‍ റിപ്പോര്‍ടുകള്‍ വായിക്കാം: ‘ആത്മവീര്യ’മുണര്‍ത്തുന്ന കൊലപാതകങ്ങള്‍