മൂന്നു വയസുകാരിയുടെ മരണ കാരണം പോസ്റ്റ് മോർട്ടത്തിൽ വ്യക്തമാവാതിരുന്നതാണ് വധശിക്ഷയ്ക്കു പകരം ജീവപര്യന്തം തടവായി ശിക്ഷ ചുരുങ്ങാന്‍ കാരണം.
ദത്തെടുത്ത മുന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് അമേരിക്കയിൽ ജീവപര്യന്തം തടവ്. ഏറെ കോളിളക്കം സൃഷ്ടിച്ച ഷെറിന്‍ മാത്യൂസ് വധക്കേസിൽ ഡാലസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 30 വര്‍ഷത്തിനു ശേഷം മാത്രമേ വെസ്ലി മാത്യൂസിന് പരോളിന് അര്‍ഹതയുണ്ടാവു എന്നും ശിക്ഷാ വിധി വ്യക്തമാക്കുന്നു.
മൂന്നു വയസുകാരിയുടെ മരണ കാരണം പോസ്റ്റ് മോർട്ടത്തിൽ വ്യക്തമാവാതിരുന്നതാണ് വധശിക്ഷയ്ക്കു പകരം ജീവപര്യന്തം തടവായി ശിക്ഷ ചുരുങ്ങാന്‍ കാരണം. മരണം കൊലപാതകമാണെന്ന് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. കാണാതായ കുട്ടിയുടെ മൃതദേഹം വീടിന്റെ അരക്കിലോമീറ്റര്‍ അകലെയുള്ള ചാലില്‍നിന്ന് രണ്ടാഴ്ചയ്ക്കു ശേഷമാണ് കണ്ടെത്തുന്നത്. അന്താരാവയവങ്ങൾ അഴുകിതുടങ്ങിയതിനാൽ മരണകാരണം കണ്ടെത്താനായില്ലെന്ന് പരിശോധന നടത്തിയ ഡോക്ടർമാർ അറിയിക്കുകയായിരുന്നു. വധശിക്ഷാ കുറ്റം ചുമത്തിയിരുന്നെങ്കിലും ഇതാണ് ഷെറിന് തുണയായത്. പാല് കൊടുക്കുന്നതിനിടെ കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നുവെന്നാണ് വെസ്ലി കോടതിയില്‍ പറഞ്ഞത്.
2016-ല്‍ ബിഹാറിലെ അനാഥാലയത്തില്‍നിന്നാണ് മലയാളി ദമ്പതിമാരായ സിനി മാത്യൂസും വെസ്ലി മാത്യൂസും ഷെറിനെ ദത്തെടുക്കുന്നത്. 2017 ഒക്ടോബര്‍ ഏഴിനാണ് ടെക്സസിലെ റിച്ചാര്‍ഡ്സണിലുള്ള വീട്ടില്‍നിന്ന് ഷെറിനെ കാണാതായെന്നുകാട്ടി വെസ്ലി പോലീസില്‍ പരാതി നല്‍കുന്നത്. പാലുകുടിക്കാത്തതിന് വീടിന് പുറത്തുനിര്‍ത്തിയ കുട്ടിയെ മിനിറ്റുകള്‍ക്കകം കാണാതായെന്നായിരുന്നു പരാതി.
രണ്ടാഴ്ചയ്ക്ക് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ മുറിവുകളും ഒടിവുകളും കണ്ടതാണ് അന്വേഷണ ഉദ്യോഗസ്ഥരെ സംശയത്തിലാക്കുകയും ദമ്പതിമാരുടെ പേരില്‍ കേസെടുക്കുകയായിരുന്നു. നാലുവയസ്സുള്ള മറ്റൊരു കുഞ്ഞും ഇവര്‍ക്കുണ്ട്.