മെഹ്ബൂബ മുഫ്തിയെ കാണാന്‍ മകള്‍ ഇല്‍തിജയ്ക്ക് കോടതി അനുമതി നല്‍കി.
ജമ്മു കശ്മീരിന് പ്രത്യേക എടുത്ത് കളഞ്ഞുകൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് മുന്നോടിയായി വീട്ടുതടങ്കലിലാക്കപ്പെട്ട സി.പി.എം എം.എല്‍.എ യൂസഫ് തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രിം കോടതി. തരിഗാമിയുടെ ആരോഗ്യം പ്രധാനമാണെന്ന് പറഞ്ഞാണ് കോടതി കോടതിയുടെ നിർദേശം. സീതാറാം യെച്ചൂരി നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രത്തിന് നോട്ടീസും അയച്ചു. വീട്ടുതടങ്കിലുള്ള മെഹ്ബൂബ മുഫ്തിയെ കാണാന്‍ മകള്‍ ഇല്‍തിജയ്ക്ക് കോടതി അനുമതി നല്‍കി.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി തരിഗാമിയെ എയിംസിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ദെ, അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്.
കഴിഞ്ഞ ദിവസം യെച്ചൂരി സുപ്രീം കോടതിയുടെ അനുമതിയോടെ തരിഗാമിയെ കശ്മീരിലെത്തി കണ്ടിരുന്നു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെയാണ് യെച്ചൂരിക്ക് കശ്മീരിലെത്തി തരിഗാമിയെ കാണാന്‍ കോടതി അനുമതി നല്‍കിയിരുന്നത്. സന്ദര്‍ശനത്തിന് ശേഷം യെച്ചൂരി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. 72-കാരനായ തരിഗാമിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നായിരുന്നു യെച്ചൂരി റിപ്പോര്‍ട്ടിലൂടെ കോടതിയെ അറിയിച്ചത്.
അതിനിടെ, വീട്ടുതടങ്കലിൽ കഴിയുന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാന്‍ മകള്‍ സില്‍തിജക്കും കോടതി അനുമതി നല്‍കിയിട്ടുണ്ട്. അമ്മയെ കാണാന്‍ കശ്മീരിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സില്‍തിജക്ക് അമ്മയെ കാണാമെന്നും എന്നാൽ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും കോടതി അറിയിച്ചു.