UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷുഹൈബ് വധം; ആകാശ് തില്ലങ്കേരി അടക്കം നാല് പ്രതികൾക്ക് ജാമ്യം

ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുത്, എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ.

കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ്  വധക്കേസിലെ നാലു പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ ജിതിന്‍ , നാലാം പ്രതി ദീപ് ചന്ദ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം നൽകിയത്. കർശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുത്, എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ.

ഷുഹൈബ് വധക്കേസ് പ്രതികളെ പുറത്തിറക്കാൻ‌ സർക്കാർ കോടികൾ ചിലവഴിക്കുന്നെന്ന ആക്ഷേപം നില നിൽക്കെയാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവരുന്നത്. കേസിൽ സിബിഐ അന്വേഷണം തടയാൻ സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടത്തുന്നുവെന്നും, ഇരകളോടൊപ്പം നില്‍ക്കാതെ സര്‍ക്കാര്‍ വേട്ടക്കാരെ രക്ഷിക്കുന്നതിനായി കോടിക്കണക്കിനു രൂപ ചെലവഴിക്കുകയാണെന്നുമായിരുന്നു കണ്ണൂർ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ ആരോപണം.

മട്ടന്നൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു എസ്പി ഷുഹൈബ് 2018 ഫെബ്രുവരി 12 നാണ് കൊല്ലപ്പെട്ടത്.  മട്ടന്നൂരിൽ തെരൂരിലെ തട്ടുകടയിൽ അർദ്ധരാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെയാണ് ഷുഹൈബ് ആക്രമണത്തിന് ഇരയായത്. ആശുപത്രിയിലെത്തിക്കുന്നത് വൈകിയതാണ് മരണത്തിന് ഇടയാക്കിയത്. രക്തം വാർന്നായിരുന്നു മരണം. കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരി, ദീപ് ചന്ദ് എന്നിവരെ സിപിഎമ്മിൽനിന്നും പുറത്താക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍