UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഷുക്കൂര്‍ വധക്കേസ്: പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഗൂഡാലോചനയിലും പി ജയരാജന് പങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഢാലോചനയിലും പി ജയരാജന് പങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആശുപത്രിയില്‍ വച്ച് ഗൂഡാലോചന നടന്നുവെന്നാണ് കണ്ടെത്തല്‍. ടി വി രാജേഷിനെതിരെയും ഗുഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. 302, 120 ബി എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലോ, വടകരയിലോ ജയരാജന്‍ മത്സരിച്ചേക്കും എന്ന വാര്‍ത്തകളുണ്ടായിരുന്നു. ജയരാജനെതിരെ കുറ്റപത്രം വന്നതോടെ സിപിഎമ്മും പ്രതിരോധത്തിലാകും.

കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫിന്റെ പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (24) 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെടുന്നത്. പട്ടുവത്ത് വെച്ച് പി ജയരാജനു, കല്ല്യാശ്ശേരി എംഎല്‍എ ടിവി രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം ഉണ്ടായിയെന്നും ഇതിന് പ്രതികാരമായിട്ടാണ് ഷുക്കൂര്‍ വധിക്കപ്പെട്ടതെന്നുമാണ് കേസ്.

ഷുക്കൂറിനെ പിടികൂടുകയും രണ്ടരമണിക്കൂറോളം വിചാരണ നടത്തുകയും, ഫോട്ടോ മൊബൈലില്‍ കൂടി അയച്ച് നല്‍കി ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ഉറപ്പാക്കി കൊലനടത്തി എന്നാണ് കേസ്. കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്തുവച്ചായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്.

കേസിന്റെ ആദ്യ ഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയിരുന്നത്. സിബിഐ നടത്തിയ തുടരന്വേഷണത്തൊടുവിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയത്.

2016-ലാണ് ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് വിട്ടത്. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരില്‍ നിന്നും സിബിഐ മൊഴി എടുത്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍