സിബിഐ ആവശ്യത്തെ പ്രതി ഭാഗം കോടതിയിൽ എതിർത്തു.
അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ വിചാരണ കണ്ണൂരിന് പുറത്തേക്ക് മാറ്റണമെന്ന് സിബിഐ. കേസിന്റെ വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. ഷുക്കൂർ വധക്കേസിൽ സിബിഐ നൽകിയ കുറ്റപത്രം തലശേരി ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച് കൊണ്ടായിരുന്നു സിബിഐ ഇക്കാര്യം ആവശ്യപ്പെട്ടത്. വിചാരണ എറണാകുളം സിജെഎം മാറ്റാനാവശ്യപ്പെട്ട് നേരത്തെ ഷുക്കൂറിന്റെ കുടുംബവും ആവശ്യമുന്നയിച്ചിരുന്നു. കേസിൽ അനുബന്ധ കുറ്റ പത്രം സമർപ്പിച്ചിട്ടുണ്ട് ഇതോടെ കേസിലെ സാഹചര്യങ്ങൾ മാറിയിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് സിബിഐ ഇക്കാര്യം ആവശ്യപ്പെട്ടത്.
എന്നാൽ സിബിഐ ആവശ്യത്തെ പ്രതി ഭാഗം കോടതിയിൽ എതിർത്തു. അതിനിടെ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, പി സുരേഷ്, ടി.വി രാജേഷ് എന്നിവരുള്‍പ്പെടുന്ന 28 മുതൽ 33 വരെയുള്ള പ്രതികൾ കോടതിയിൽ വിടുതൽ ഹർജി നൽകി. കേസ് മറ്റേണ്ട സാഹചര്യമില്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. പുതിയതായി യൊതൊരു കണ്ടെത്തലും കേസിൽ ഉണ്ടായിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ അറിയിച്ചു. ഇതോടെ കേസ് 19ാം തീയ്യതിയിലേക്ക് പരിഗണിക്കാൻ മാറ്റി. ഏത് കോടതിയിലേക്ക് മാറ്റണമെന്നായിരിക്കും ഇനി കോടതി ആദ്യം പരിഗണിക്കുക.
സിബിഐ കുറ്റം ചുമത്തിയ കേസുകൾ സിബിഐ കോടതിയിൽ വിചാരണ ചെയ്യണമെന്ന സുപ്രിം കോടതി നിർദേശം ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഷുക്കൂറിന്റെ കുടുംബം കേസ് എറണാകുളത്തേക്ക് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചത്. കോടതിയെ മാറ്റം സംബന്ധിച്ച സിബിഐ അപേക്ഷ ഇതിൽ തീരുമാനമറിഞ്ഞ ശേഷം എറണാകുളം സിജെഎം കോടതിയിലേക്ക് വിചാരണ മാറ്റാനാവശ്യപ്പെട്ട് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഷുക്കൂറിനെ കൊലപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത് ടി വി രാജേഷും പി ജയരാജനുമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പിടികൂടിയ ലീഗ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനായിരുന്നു ആദ്യ നിര്‍ദ്ദേശം.
പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാകത്തിലേക്ക് നയിച്ചതെന്നും ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഗൂഢാലോചയ്ക്കും ആസൂത്രണത്തിനും ദൃക്‌സാക്ഷികളുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.