UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൊറോട്ടോറിയം ഡിസംബർ 31വരെ നീട്ടാൻ എസ്എൽബിസി ശുപാര്‍ശ, വായ്പ ക്രമീകരണത്തിന് ആർബിഐയോട് സമയം തേടും

സർഫാസി നിയമം സംബന്ധിച്ച ജപ്തി നടപടികളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപസമിതിയെ നിയോഗിക്കാനും ബാങ്കേഴ്സ് സമിതി യോഗത്തിൽ ധാരണയായി.

മൊറട്ടോറിയം കാലാവധി നീട്ടാൻ ശുപാർശചെയ്യാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായത്. മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടുന്നതിനാണ് ശുപാർശ. വായ്പ പുനക്രമീകരിക്കാനുള്ള സമയം നീട്ടിക്കിട്ടാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെടാനും ബാങ്കേഴ്സ് സമിതി തീരുമാനം എടുത്തു.

അതേസമയം, സർഫാസി നിയമം സംബന്ധിച്ച ജപ്തി നടപടികളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപസമിതിയെ നിയോഗിക്കാനും യോഗത്തിൽ ധാരണയായി. ഇതിന് പുറമെ കൃഷിഭുമി നിർണയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനും നടപടികൾ സ്വീകരിക്കുമെന്നും ബാങ്കേഴ്സ് സമിതി യോഗം ചൂണ്ടിക്കാട്ടുന്നു. മൊറട്ടോറിയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ കൃഷിക്കാരോടൊപ്പമാണെന്ന് യോഗത്തിൽ സംസാരിച്ച മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അനുഭാവ പൂർണമായ സമീപനമാണ് കൃഷിക്കാരോടുൾപ്പെടെ വേണ്ടതെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

മൊറട്ടോറിയം നീട്ടേണ്ടതില്ലെന്ന് റിസർബാങ്കിന്റെ നിർദേശവും, ജപ്തി നടപടികളുമായി മുന്നോട്ട് പോവുമെന്ന ബാങ്കേഴ്സ് സമിതി (എസ്എൽബിസി ) യുടെ പത്ര പരസ്യത്തിന്റെയുമുൾപ്പെടെ പശ്ചാത്തലത്തിലായിരുന്നു ഇന്ന് എസ്എൽബിസി യോഗം ചേര്‍ന്നത്. പുനഃക്രമീകരിച്ച കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടേണ്ടതില്ലെന്ന ആർബിഐ നിലപാടായിരുന്നു യോഗത്തിലെ പ്രധാന വിഷയം. ജൂലൈ 31 വരെയുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്ന് അഭ്യർഥിച്ച് എസ്എൽബിസി അയച്ച കത്തിനുള്ള മറുപടിയിലാണു റിസർവ് ബാങ്ക് നിലപാടു വ്യക്തമാക്കിയത്. ഇടുക്കി, വയനാട് ജില്ലകളിലെ കർഷക ആത്മഹത്യയെത്തുടർന്നു മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാന്‍ സർ‌ക്കാർ തീരുമാനം വന്നതിന് പിന്നാലെ അനുമതി തേടി എസ് എൽബിസി അയച്ചത്തിന് മറുപടിയായിട്ടായിരുന്നു ആർബിഐ മറുപടി.

പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2019 ജൂലൈ 31 വരെയുള്ള ഒരു വർഷത്തേക്ക് വായ്പകൾക്കു സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതു റിസർവ് ബാങ്ക് അംഗീകരിക്കുകയും ചെയ്തിരുന്നു. വായ്പയെടുത്ത 1.25 ലക്ഷം പേർക്കാണു ഗുണമുണ്ടാകുന്നതാണ് പുനഃക്രമീകരിച്ച വായ്പകളുടെ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാനുള്ള തീരുമാനം. അതിനാലാണ് ഇന്നത്തെ യോഗത്തിന് പ്രാധാന്യവും വർധിക്കുന്നത്. തീരുമാനം മൊറട്ടോറിയത്തിന് അനുകൂലമായാൽ വായ്പ തിരിച്ചടവ് ഡിസംബർ 31നു ശേഷം പുനരാരംഭിച്ചാൽ മതി. വായ്പ പുനഃക്രമീകരിക്കാനുള്ള അപേക്ഷ നൽകാൻ 2018 ഡിസംബർ 31 വരെയായിരുന്നു സമയം എന്നാൽ, ഇക്കാര്യം ബാങ്കുകളെ സമീപിക്കാത്തവരാണു കർഷകരടക്കം ഭൂരിഭാഗം ഇടപാടുകാരും.

അതേസമയം, കാർഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടുന്ന കാര്യത്തിൽ അടിയന്തരമായി ഇടപെടുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ജപ്തി ഉൾപ്പെടെയുള്ള നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി നൽകിയ നിവേദനത്തിനാണു നിർമലയുടെ പ്രതികരണം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍