അടയ്ക്കാനാകാത്ത ജനാലയിലൂടെയാണ് പാമ്പ് വീടിനകത്ത് കയറിയതെന്നാണ് വിലയിരുത്തൽ.
പണിതീരാത്ത വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കവെ പാമ്പുകടിയേറ്റതിനു വിഷഹാരി ചികിത്സിച്ച പ്ലസ് വൺ വിദ്യാർഥിനി മരിച്ചു.
ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്നാണ് തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റിയത്.
ചെങ്കലിനു സമീപം വ്ളാത്താങ്കര, മാച്ചിയോട്, കാഞ്ഞിരക്കാട് വീട്ടിൽ അനിലിന്റെയും മെറ്റിൽഡയുടെയും മകൾ അനിഷ്‌മ(17)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് അനിഷ്മയ്ക്ക് പാമ്പുകടിയേറ്റത്. അടയ്ക്കാനാകാത്ത ജനാലയിലൂടെയാണ് പാമ്പ് വീടിനകത്ത് കയറിയതെന്നാണ് വിലയിരുത്തൽ.
പാമ്പുകടിയേറ്റതിന് പിന്നാലെ വീട്ടുകാർ അനിഷ്മയെ കാട്ടിലുവിളയിലുള്ള വിഷഹാരിയുടെ അടുത്തെത്തിച്ചു ചികിൽസിച്ചിരുന്നു. വിഷഹാരി മരുന്നുനൽകി വീട്ടിലേക്കു തിരിച്ചയക്കുകയം ചെയ്തിരുന്നു. എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ രാത്രി പന്ത്രണ്ടരയോടെ അനിഷ്മയുടെ വായിൽനിന്നു നുരയും പതയും വന്ന് അബോധാവസ്ഥയിലായവുകയുമായിയായിരുന്നു. ഇതോടെയാണ് ആശുപത്രിയിലെത്തിച്ചത്.
പാറശ്ശാല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് മരിച്ച അനിഷ്മ. അനീഷ്, അനീഷ എന്നിവർ സഹോദരങ്ങളാണ്.