മൂന്ന് സത്രീകളുൾപ്പെടെ 10 ആദിവാസി കർഷകർ കൊല്ലപ്പെടാൻ ഇടയാക്കിയ ഉത്തർപ്രദേശിലെ സോൻഭദ്രയിലുണ്ടായ വെടിവെപ്പിന്റെ ദൃശ്യങ്ങൾ പുറത്ത്. പാടത്തുവച്ച് ഗ്രാമത്തലവനും ആദിവാസി കർഷകരും ആദ്യം തർക്കം ഉടലെടുക്കുന്നതും പിന്നീട് ഇത് അക്രമത്തിലേക്ക് നിങ്ങുന്നതുമാണ് ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. വെടിവയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളും ശബ്ദങ്ങളും വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന വീഡിയോ.
ഗ്രാമത്തലവൻ യാഗ്യദത്തും ഇരുന്നൂറോളം വരുന്ന കൂട്ടാളികളും ചേർന്ന് വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് കർഷകരെ അടിമച്ചമർത്തുന്നത്. പൊലീസിനെ വിളിക്കൂ, എന്ന് യുവതി പറയുന്നതും വീഡിയോയിൽ കേൾക്കാം. ജൂലൈ 17-ന് ഏഴ് മണിക്കൂറോളം നീണ്ട് നിന്ന സംഘർഷത്തിന്റെ തുടക്കമാണ് വീഡിയോയിലുള്ളത്. 32 ട്രാക്ടറുകളിലായാണ് യാഗ്യദത്തും കൂട്ടാളികളും തർക്കഭൂമിയിൽ എത്തിയതെന്നാണ് വിവരം. സംഘർഷത്തിൽ വെടിവെപ്പിൽ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തലമുറകളായി ആദിവാസി കർഷകർ കൃഷി ചെയ്ത് വരുന്ന 36 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള ഗ്രാമ തലവന്റെ നീക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്ഥലം വിട്ട് നൽകില്ലെന്ന് കർഷകർ വ്യക്തമാക്കിയതോടെയാണ് സ്ഥലത്ത് സംഘർഷം തുടങ്ങുന്നത്. എന്നാൽ പത്ത് വർഷം മുമ്പ് നാട്ടിലെ ഒരു പ്രമുഖ കുടുംബത്തിന്‍റെ പക്കൽനിന്നും താൻ വാങ്ങിയെന്ന് ഈ സ്ഥലം എന്നായിരുന്ന് ഗ്രാമത്തലവന്റെ അവകാശവാദം.
Live video of the #SonbhadraMassacre #SonbhadraKillings @TribalArmy pic.twitter.com/WWU5dmNZqY
— Saurabh Sharma (@Saurabhsherry) July 22, 2019
എന്നാൽ അക്രമസംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതതെന്ന് വെളിപ്പെടുത്തല്‍. ഒപ്പം ആക്രമണം നടക്കുമെന്ന് പോലീസിന് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇത് തടയാന്‍ ഒന്നുമുണ്ടായില്ലെന്നുമുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍ മൂലം ദേശീയ തലത്തിലും വിഷയം ചര്‍ച്ചയായിട്ടുണ്ട്.