സിന്ധുവിന് തിരിച്ചു വരവ് അസാധ്യമായതോടെ മൽസരം ഏറെക്കുറെ ഏക പക്ഷീയമാവുകയായിരുന്നു.
ഒളിംപിക്സ് മെഡൽ ജേതാവും ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർ താരവുമായ പിവി സിന്ധുവിന് വീണ്ടും നിരാശ. 2019 ലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ഇന്തോനേഷ്യൻ ഓപ്പണിന്റെ ഫൈനലിനിറങ്ങിയ താരത്തിന് തോൽവി. ജപ്പാന്‍ താരം അകാനെ യമാഗുച്ചിയോടായിരുന്നു സിന്ധുവിന്റെ പരാജയം സ്‌കോര്‍ 15-21, 16-21.
രണ്ട് സെറ്റുകൾ മാത്രമായിരുന്നു മൽസരം നീണ്ടുനിന്നത്. അദ്യ സെറ്റിൽ അദ്യഭാഗത്ത് സിന്ധു ആധിപത്യം പുലര്‍ത്തിയിരുന്നുവെങ്കിലും പിന്നീടത് നിലനിര്‍ത്താനാവാത്തതായിരുന്നു താരത്തിന് തിരിച്ചടിയായത്. അകാനെ ശക്തമായി തിരിച്ചടിച്ച് കളി തന്റെ വരുതിയിലേക്ക് കടന്നുവരികയായിരുന്നു. സിന്ധുവിന് തിരിച്ചു വരവ് അസാധ്യമായതോടെ മൽസരം ഏറെക്കുറെ ഏക പക്ഷീയമാവുകയായിരുന്നു. ലീഡ് നേടാനുള്ള ചാന്‍സുകൾ പലപ്പോഴും സിന്ധു നഷ്ടമാക്കിയതും തിരിച്ചടിയായി.
ഇത് അഞ്ചാം തവണ മാത്രമാണ് സിന്ധു അകാനെയോട് പരാജയപ്പെടുന്നത്. ഇരുവരും ഇതുവരെ 15 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്.