ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണമെന്ന് രാജകുടുംബം
തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ സ്വത്താണെന്ന വാദത്തിൽ തിരുത്തൽ വരുത്തി തിരുവിതാംകൂർ രാജകുടുംബം. പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് രാജകുടുംബം ക്ഷേത്ര കേസില്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണമെന്ന് ആവശ്യം ഉന്നയിച്ചുകൊണ്ടാണ് രാജകുടുംബം പൊതുസ്വത്താണെന്ന സുപ്രീം കോടതിയെ വ്യക്തമാക്കുന്നത്.
ക്ഷേത്ര സ്വത്തിൽ രാജകുടുംബത്തിന് അവകാശം ഇല്ലെന്നും ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂർ രാജകുടുംബം സമർപ്പിച്ച അപ്പീൽ ഉൾപ്പെടെയുള്ള ഹര്‍ജികളിലാണ് നിലപാട് തിരുത്തി രാജകുടുംബം രംഗത്തെത്തിയത്. ഹര്‍ജിയില്‍ അന്തിമവാദമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കേസിൽ നാളെയും സുപ്രീംകോടതിയിൽ വാദം തുടരും. ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രാജകുടുംബം സമർപ്പിച്ച അപ്പീലിന് പുറമേ ഒരു കൂട്ടം ഹര്‍ജികളും കോടതി മുമ്പാകെയുണ്ട്. ജ്യാന്തര മ്യൂസിയം സ്ഥാപിക്കണം തുടങ്ങി വിദഗ്ധസമിതി മുന്നോട്ടുവച്ച റിപ്പോർട്ടും കോടതി പരിശോധിച്ചേക്കും.
2011 ജനുവരി 31ൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധി പ്രകാരം തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നാണ് വ്യക്തമാക്കുന്നത്. ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്ര ഭരണത്തിനായി ബോർഡ് രൂപീകരിക്കാമെന്നു കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഗുരുവായൂർ മാതൃക ഇതിനായി പിന്തുടരാമെന്നായിരുന്നു സർക്കാർ നിലപാട്.