UPDATES

സ്കൂള്‍ പാഠപുസ്തകത്തില്‍ ക്യുആര്‍ കോഡ് കൊണ്ടുവന്ന നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍, ഇന്‍റര്‍നെറ്റ് വിലക്ക്; പരാതിക്കാരിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി ചേളന്നൂര്‍ എസ് എന്‍ കോളേജ്

ചേളന്നൂര്‍ എസ് എന്‍ കോളേജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയായ ഫഹീമ ഷിറിനാണ് ഹോസ്റ്റലില്‍ നിന്നും പുറത്തായത്

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ഥ ഹോസ്റ്റല്‍ സമയം നടപ്പാക്കുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് വന്നിട്ട് അധികം നാളായിട്ടില്ല. ആണ്‍കുട്ടികളെ പോലെ തന്നെ ലൈബ്രറി, ലാബ് സൌകാര്യങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സമയവും എന്നതായിരുന്നു നിരവധി കാംപസുകളിലെ വിദ്യാര്‍ത്ഥിനികള്‍ ഉയര്‍ത്തിയ ആവശ്യം. എന്നാല്‍ കോഴിക്കോട്ടെ ചേളന്നൂര്‍ എസ് എന്‍ കോളേജിലെ പെണ്‍കുട്ടികള്‍ക്ക് ആ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. വൈകിട്ട് 6 മണി മുതല്‍ രാത്രി 10 മണിവരെ ചേളന്നൂര്‍ എസ് എന്‍ കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണോ മറ്റ് ഇന്റെര്‍നെറ്റ് സൗകര്യമുള്ള ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല എന്നാണ് നിയമം. ഇതിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥി ഫഹീമ ഷിറിനെ കോളേജ് ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പഠനത്തില്‍ മൊബൈല്‍ ഫോണിന്റെയും ഇന്റെര്‍നെറ്റിന്റെയും പ്രാധാന്യം മനസിലാക്കി കുട്ടികളുടെ പാഠപുസ്തകത്തില്‍ ക്യുആര്‍ കോഡ് സംവിധാനം വരെ നടപ്പാക്കിയിട്ടുണ്ട് സര്‍ക്കാര്‍. ഈ സാഹചര്യത്തിലാണ് കോളേജ് വിദ്യാഭ്യാസത്തില്‍ എത്തിനില്‍ക്കുന്ന കുട്ടികളോട് പഠനസമയത്ത് മൊബൈലും ഇന്റെര്‍നെറ്റും ഉപയോഗിക്കരുതെന്ന് പറയുന്നത്.

ചേളന്നൂര്‍ എസ് എന്‍ കോളേജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയാണ് ഫഹീമ ഷിറിന്‍. കഴിഞ്ഞ വര്‍ഷം മുതലാണ് ഫഹീമ കോളേജ് ഹോസ്റ്റലില്‍ താമസിക്കാന്‍ തുടങ്ങുന്നത്. രാത്രി പത്തു മണി മുതല്‍ രാവിലെ ആറ് മണി വരെ ഹോസ്റ്റലില്‍ ഫോണ്‍ വാങ്ങിവയ്ക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ഈ നിയമത്തിനോടുള്ള കുട്ടികളുടെ എതിര്‍പ്പ് ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചിരുന്നു. അപ്പോള്‍ പറഞ്ഞത് ഈ വര്‍ഷം മുതല്‍ ആ നിയമത്തില്‍ മാറ്റം വരും എന്നായിരുന്നു. അത്തുകൊണ്ട് തന്നെ അന്ന് പരാതിയ്ക്കും മറ്റും പോയില്ല, ഫഹീമ അഴിമുഖത്തോട് പറഞ്ഞു.

എന്നാല്‍ ഈ വര്‍ഷം റൂളില്‍ വരുത്തിയ മാറ്റം പഠന സമയത്ത് ഫോണ്‍ ഉപയോഗിക്കരുത് എന്നാണ്. ഫോണ്‍ മാത്രമല്ല ഇന്റെര്‍നെറ്റ് സൗകര്യമുള്ള യാതൊന്നും കൈവശം വയ്ക്കാന്‍ അനുവാദമില്ല. ഇത് പിജി, ബിഎഡ് വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാക്കിയതോടെ പിജി വിദ്യാര്‍ത്ഥികള്‍ പരാതിയുമായി ചെന്നിരുന്നു. എന്നാല്‍ ഹോസ്റ്റലിന് ഒറ്റ നിയമമാണെന്നും ആര്‍ക്കും അതില്‍ ഒരു ഇളവും ലഭിക്കില്ല എന്നും എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഹോസ്റ്റലിനു വെളിയില്‍ പോകാനുമായിരുന്നു ഹോസ്റ്റല്‍ വാര്‍ഡന്റെ നിര്‍ദേശം.

കോളേജ് പ്രിന്‍സിപ്പാളിനെ കണ്ടും കുട്ടികള്‍ ഈ കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കില്ല എന്നതായിരുന്നു പ്രിന്‍സിപ്പലിന്റെ നിലപാട്. യുജിസിയുടെ 2010 ലെ സര്‍ക്കുലര്‍ പ്രകാരം ആശയവിനിമയ ഉപകരണങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നും, കേരളവര്‍മ്മ കോളേജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സമയ നിയന്ത്രണത്തിനെതിരെ വന്ന കോടതി ഉത്തരവില്‍ പെണ്‍കുട്ടികളുടെ മൗലികാവശങ്ങള്‍ക്ക് തടയിടുന്ന നിയമങ്ങളൊന്നും തന്നെ പാടില്ല എന്നുണ്ട് എന്നും പ്രിന്‍സിപ്പലിനോട് ഫഹീമ വ്യക്തമാക്കി. എന്നാല്‍ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറായാലും ഫഹീമയെ ഇനി കോളേജ് ഹോസ്റ്റലില്‍ താമസിപ്പിക്കേണ്ട എന്ന നിലപാടാണ് പ്രിന്‍സിപ്പാള്‍ സ്വീകരിച്ചത്. റൂള്‍ അനുസരിക്കാന്‍ തയ്യാറല്ല എന്ന് ഫഹീമയില്‍ നിന്നും എഴുതി വാങ്ങിയ കോളേജ് അധികൃതര്‍ രക്ഷിതാക്കളെവിളിച്ച് മകള്‍ ഇങ്ങനെ എഴുതി തന്നിട്ടുളളതിനാല്‍ മറ്റൊരു ഹോസ്റ്റല്‍ നോക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് പരാതിയുള്ള കുട്ടികളുടെ മീറ്റിങ് ഹോസ്റ്റല്‍ അധികൃതര്‍ വിളിച്ചു ചേര്‍ത്തു. നിയമം അനുസരിക്കാന്‍ തയ്യാറല്ലാത്തവര്‍ ഹോസ്റ്റലില്‍ നിന്നും പുറത്തുപോകണമെന്നും നിയമം അനുസരിക്കാന്‍ താല്‍പര്യമുള്ളവര്‍ പേരെഴുതി ഒപ്പിടണമെന്നും മീറ്റിംഗില്‍ നിര്‍ദേശം ഉയര്‍ന്നു. വീട്ടുകാരുടെയും മറ്റും പിന്തുണയില്ലാത്തതിനാല്‍ തന്നെ എല്ലാവരും ഒപ്പിട്ടു നല്‍കുകയാണുണ്ടായത്. ഇപ്പോള്‍ ഫഹീമയൊഴിച്ച് മറ്റാര്‍ക്കും പരാതിയില്ല. അധ്യാപകരില്‍ പലരും മാനസികമായി കൂടെ നില്‍ക്കുന്നുണ്ടെങ്കിലും പരസ്യമായി പിന്തുണ നല്‍കുന്നില്ല.

എന്റെ ഉമ്മ വിദൂരവിദ്യാഭ്യാസം വഴി ഡിഗ്രി ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ പഠനത്തില്‍ മൊബൈല്‍ ഫോണിന്റെയും ഇന്റെര്‍നെറ്റിന്റെയും പ്രാധാന്യത്തെകുറിച്ച് വീട്ടുകാര്‍ക്ക് നല്ല ധാരണയുണ്ട്. വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്നും ഫഹീമ പറഞ്ഞു.

കോളേജ് ഹോസ്റ്റലില്‍ നിന്നും മാറിയിട്ടില്ലെങ്കിലും, ഇപ്പോള്‍ വടകരയിലെ വീട്ടില്‍ നിന്നുമാണ് ദിവസവും ഫഹീമ കോളേജിലേക്കു പോകുന്നത്. “ദിവസവും 2 മണിക്കൂറില്‍ കൂടുതല്‍ സഞ്ചരിച്ചാണ് കോളേജില്‍ എത്തുന്നത്. ഒരു ദിവസം 5 മണിക്കൂറാണ് യാത്രയിലൂടെ നഷ്ടമാകുന്നത്.” ഫഹീമ പറഞ്ഞു.

സംഭവത്തില്‍ പ്രതികരണമാരായാന്‍ പ്രിന്‍സിപ്പലിനെ വിളിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് ഫഹീമയിപ്പോള്‍.

കുട്ടികളുടെ മൊബൈല്‍ ദുരുപയോഗത്തെ ഭയന്നാണ് ഇത്തരത്തിലൊരു നിയമം എന്നാണ് അധികൃതര്‍ പറയുന്നത്. നിരോധനമോ നിയന്ത്രണമോ അല്ല, പകരം ഉത്തരവാദിത്തോടെ ഉപയോഗിക്കാനുള്ള പരിശീലനമാണ് വേണ്ടത്. കാലം മുന്നോട്ട് പോവുകയാണ്. പുതിയ തലമുറയെ പിറകോട്ടല്ല, മുന്നോട്ടാണ് നടത്തേണ്ടത്. ഫഹീമയുടെ അച്ഛന്‍ ഹക്‌സര്‍ പറയുന്നു

Read More : കാരക്കോണം മെഡിക്കൽ കോളജില്‍ 1.78 കോടിയുടെ ക്രമക്കേട്: 20 ചെക്കുകള്‍ കടത്തിയതായി മുന്‍ ഡയറക്ടറും സിപിഐ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ.ബെന്നറ്റ് എബ്രഹാമിനെതിരെ പരാതി

ഹരിത മാനവ്‌

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍