ദേശീയതാ വികാരം ഉണർത്തി നടത്തിയ പ്രചാരണങ്ങളാണ് വിരുദ്ധ വികാരങ്ങളെ മറികടക്കാൻ പാർട്ടിയെ പിന്തുണച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് മോദി സർക്കാറിന് സംഭവിച്ച വീഴ്ചകൾ ചർച്ചയാവാതെ പോയത് ഗുണകരമായെന്ന പരാമർശവുമായി ബിജെപി നേതാവ് സുബ്രഹാമണ്യന്‍ സ്വാമി. ദേശീയതാ വികാരം ഉണർത്തി നടത്തിയ പ്രചാരണങ്ങളാണ് വിരുദ്ധ വികാരങ്ങളെ മറികടക്കാൻ പാർട്ടിയെ പിന്തുണച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബിജെപിയുടെ വന്‍വിജയത്തിന്‍റെ പശ്ചാത്തലത്തിൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണം.
അതേസമയം, രാജ്യം ഏകാധിപത്യ ഭരണത്തിലേയ്ക്ക് പോകാതിരിക്കാനുള്ള ജാഗ്രതവേണമെന്നും ബിജെപി എം.പി പറയുന്നു. പാർട്ടിക്കകത്ത് ജാധിപത്യം വേണം. അല്ലാത്തപക്ഷത്തിൽ ഏകാധിപത്യ പ്രവണതകൾ വളരാൻ ഇടയാക്കുമെന്നും അദ്ദേഹം പറയുന്നു. കൂടുതല്‍ കരുത്തുമായി നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രിയാകാനൊരുങ്ങുമ്പോളാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്.
രാജ്യത്ത് പാർട്ടി മുന്നേറിയപ്പോൾ തെക്കേ ഇന്ത്യയിൽ തിരിച്ചടിയാണ്. മുന്നണി സംവിധാനത്തിന് അപ്പുറത്ത് തമിഴ്നാട്ടില്‍ ബിജെപി ഒറ്റയ്ക്ക് നിന്ന് ശക്തിയാര്‍ജിക്കണം. ശബരിമല വിഷയത്തില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ മലക്കംമറിഞ്ഞത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അതും ജനവിധിയെ ബാധിച്ചു. എന്നാൽ അയോധ്യയിൽ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ വൈകാതെയെടുക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ രാജി കൊണ്ട് കോണ്‍ഗ്രസ് രക്ഷപെടുമോ? വേണ്ടത് തമിഴ്നാട് മോഡല്‍