കേസിൽ മധ്യസ്ഥ ചർച്ച ഫലപ്രദം അല്ല എങ്കിൽ ജൂലൈ 25 മുതൽ ദൈനംദിനം വാദം കേൾക്കൽ ആരംഭിക്കും എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
അയോധ്യ – ബാബറി ഭൂമി തര്‍ക്ക കേസില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യസ്ഥ സംഘത്തോട് സുപ്രീം കോടതി. ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കും. കേസിൽ മധ്യസ്ഥ ചർച്ച ഫലപ്രദം അല്ല എങ്കിൽ ജൂലൈ 25 മുതൽ ദൈനംദിനം വാദം കേൾക്കൽ ആരംഭിക്കും എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
അയോധ്യയില്‍ ബാബറി മസ്ജിദ് നിന്നിരുന്ന പ്രദേശത്തെ 2.77 ഏക്കര്‍ ഭൂമി സംബന്ധിച്ചാണ് തര്‍ക്കം. ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഘാരയ്ക്കും രാം ലല്ലയ്ക്കും മൂന്നായി വിഭജിക്കാനുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹിന്ദു, മുസ്ലീം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ നേരത്തെ വാദം വേണമെന്ന് ആവശ്യപ്പെട്ട് ഗോപാല്‍ സിംഗ് വിശാരദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
അയോധ്യയിലെ ഭൂമി തര്‍ക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കുക പ്രയാസമായിരിക്കുമെന്നും കോടതി വിധി പുറപ്പെടുവിച്ച് നടപ്പാക്കുകയായിരിക്കും നല്ലതെന്നും ഗോപാല്‍ സിംഗിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരന്‍ വാദിച്ചു. വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് ഹിന്ദു സംഘടനകളുടേയും കേന്ദ്ര സര്‍ക്കാരിന്റേയും ആവശ്യം. ബാബറി മസ്ജിദ് നിന്നിരുന്ന ഇടം ഒഴിച്ചുള്ള തര്‍ക്ക ഭൂമി രാം ലല്ലയ്ക്ക് വിട്ടുകൊടുക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടിതിയില്‍ വാദിച്ചിരുന്നു.
അതേസമയം പരാശരന്റെ വാദത്തെ എതിര്‍ത്ത് മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ രംഗത്തെത്തി. ഒരു പാര്‍ട്ടിക്ക് മടുത്തു എന്ന കാരണം കൊണ്ട് കേസ് നടപടികള്‍ പെട്ടെന്ന് അവസാനിപ്പിക്കരുത് എന്ന് രാജീവ് ധവാന്‍ പറഞ്ഞു. മധ്യസ്ഥ ശ്രമം ഉപേക്ഷിക്കണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇത് മേയ് 10ന്റെ സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ് എന്ന് രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി.