കോൺഗ്രസ് എംപി സുസ്മിത ദേവാണ് ഹർജിയുമായി സുപ്രീം കോടതിയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് സമർപ്പിച്ച ഹര്‍ജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്. ചട്ടലംഘനം ആരോപിച്ച് കോൺഗ്രസ് സമർപ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനും സ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിഭാഷകനോടോ ഹാജരാകാനും സുപ്രീം കോടതി നിർദ്ദേശം നല്‍കി.
കോൺഗ്രസ് എംപി സുസ്മിത ദേവാണ് ഹർജിയുമായി സുപ്രീം കോടതിയിലെത്തിയത്. പ്രധാനമന്ത്രി സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിച്ചുവെന്നു കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. ചട്ട ലംഘനം ആവർത്തിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുത്തില്ലെന്നും ഹർജികാർ ആരോപിച്ചു. ഇരുവർക്കും എതിരായ പരാതികൾ പരിശോധിക്കാൻ യോഗം ചേരുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം റാഫേല്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. റാഫേല്‍ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ലെറ്റര്‍ ഓഫ് അഡ്‌ജേണ്‍മെന്റ് നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും വാദം നീട്ടിവയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല.