റിവ്യു ഹര്‍ജികള്‍ പരിഗണിക്കുന്ന ജനുവരി 22 ന് മുന്‍പ് ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കില്ലെന്നും സുപീം കോടതി വ്യക്തമാക്കി.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് വീണ്ടും സുപ്രീം കോടതി. റിവ്യു ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് തള്ളിയത്.
വിധി സ്റ്റേ ചെയ്യാനാവില്ലെന്നും റിവ്യു ഹര്‍ജികള്‍ പരിഗണിക്കുന്ന ജനുവരി 22 ന് മുന്‍പ് ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കില്ലെന്നും സുപീം കോടതി വ്യക്തമാക്കി. ഭക്തരുടെ കൂട്ടായ്മയാണ് സ്റ്റേ ആവശ്യവുമയി ഇന്ന് കോടതിയെ സമീപിച്ചത്.
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസിലെ 49 പുനപ്പരിശോധനാ ഹരജികളിന്മേൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി തീരുമാനം വന്നതിന് പിറകെയാണ് ഭക്തരുടെ കൂട്ടായ്മ ഇന്ന് കോടതിയെ സമീപിത്. സെപ്തംബർ 28ന് വന്ന ഭരണഘടനാബഞ്ചിന്റെ വിധിക്ക് സ്റ്റേ നൽകാതെയായിരുന്നു റിവ്യു ഹർജികൾ പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്, ജസ്റ്റിസ്സുമാരായ സഞ്ജയ് കിഷൻ കൗൾ, കെഎം ജോസഫ്, എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം. മുൻ വിധിക്ക് സ്റ്റേ ഇല്ലെന്ന് ഉത്തരവിൽ വ്യക്തമായി പറഞ്ഞിരുന്നു.
2018 സെപ്തംബര്‍ 28 ന് ആണ് ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന ചരിത്ര വിധി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബഞ്ച് പുറപ്പെടുവിക്കുന്നത്. 1965 ലെ കേരള ക്ഷേത്രപ്രവേശന നിയമം അനുശാസിക്കുന്ന 3(b) ചട്ടം ഭരണഘടന വിരുദ്ധം എന്നായിരുന്നു ഈ ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് സുപ്രിം കോടതി പറഞ്ഞത്. ഭരണഘടനയുടെ 25 ആം വകുപ്പ് പ്രകാരം മതാചാരം പാലിക്കാനുള്ള ഹിന്ദു സ്ത്രീയുടെ അവകാശം സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ലംഘിക്കുന്നതാണ് കേരള സര്‍ക്കാര്‍ പാസാക്കിയ 3(b) ചട്ടം എന്നും കോടതി ചൂണ്ടിക്കാണിച്ചു. അഞ്ചംഗ ഭരണഘടന ബഞ്ചില്‍ അഞ്ചില്‍ നാലുപേരുടെ പിന്തുണയോടെയായിരുന്നു വിധി ഉണ്ടായത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജ. ആര്‍ എഫ് നരിമാന്‍, ജ. എഎം ഖാന്‍വില്‍ക്കര്‍, ജ. ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അനുകൂലമായി വിധിയെഴുതിയപ്പോള്‍ ജ. ഇന്ദു മല്‍ഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ച് വിധിയെഴുതി.