UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘തുച്ഛമായ വേതനം നല്‍കി കമ്പനി ഞങ്ങളെ ചൂഷണം ചെയ്യുകയാണ്’, സ്വിഗിയിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

എറണാകുളത്തെ തൊഴിലാളികളാണ് സമരത്തിലേക്കു നീങ്ങിയത്.

ഭക്ഷണവിതരണ ഓണ്‍ലൈന്‍ കമ്പനിയായ സ്വിഗ്ഗിയിലെ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. തുച്ഛമായ വേതനം നല്‍കി കമ്പനി തങ്ങളെ ചൂഷണം ചെയ്യുകയാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മാന്യമായ ശമ്പളം ഉറപ്പാക്കുന്നതു വരെ തങ്ങള്‍ സമരം തുടരും എന്നാണ് തൊഴിലാളികള്‍ അറിയിച്ചിരിക്കുന്നത്. എറണാകുളത്തെ തൊഴിലാളികളാണ് സമരത്തിലേക്കു നീങ്ങിയത്. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് തൊഴിലാളികള്‍ പാലാരിവട്ടത്തെ സ്വിഗ്ഗി ഓഫീസ് ഉപരോധിച്ചു.

‘കൊച്ചി നഗരത്തിലെ വലിയൊരു ജനവിഭാഗത്തിന് ഭക്ഷണമെത്തിക്കാന്‍ നഗരത്തിരക്കിലൂടെ കൊടും വെയിലത്തും കുതിക്കുന്നവരാണ് ഞങ്ങള്‍. ഈ ജോലിയെടുത്ത് കുടുംബം നയിക്കുന്ന പട്ടിണിയകറ്റുന്ന നിരവധി പേരുണ്ട്. പലരും ജോലിയെടുത്ത് വിദ്യാഭ്യാസം നയിക്കുന്നവരുമാണ്. എന്നാല്‍ കമ്പനി ഞങ്ങളെ കബളിപ്പിക്കുകയാണ്’ തൊഴിലാളികളെ ഉദ്ധരിച്ച് ദ ക്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യം ജോലിയില്‍ പ്രവേശിച്ചവര്‍ക്കും പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കും രണ്ടുതരം കൂലിയാണ് നല്‍കുന്നത്. യുവതികള്‍ക്ക് വളരെ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ജോലിയില്‍ പ്രവേശിച്ചപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കുകയാണെന്നും ആനുകൂല്യങ്ങള്‍ ഓരോന്നായി വെട്ടിക്കുറയ്ക്കുകയാണെന്നും തൊഴിലാളികള്‍ പരാതിപ്പെട്ടാല്‍ ശരിയാക്കാം എന്ന് പറയുന്നതല്ലാതെ ഒന്നു ശരിയാക്കുന്നില്ല എന്നും തൊഴിലാളികള്‍ പറയുന്നു.

തൊഴിലാളികളെ കമ്പനി പലതരത്തില്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും പണിമുടക്കിയാല്‍ പൊലീസിനെകൊണ്ട് പിടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തൊഴിലാളികള്‍ പറയുന്നു. ഈ തൊഴില്‍ ചൂഷണത്തിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ സമരത്തില്‍ ഇടപെടണമെന്നും തൊഴിലാളികള്‍ അഭ്യര്‍ത്ഥിച്ചു.

കൊച്ചി സ്വിഗ്ഗി ഡെലിവറി വര്‍ക്കേഴ്‌സ് എന്ന ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ്

‘പ്രിയപ്പെട്ട നാട്ടുകാരെ അധികാരികളെ,
ഞങ്ങള്‍ കൊച്ചിയില്‍ സ്വിഗ്ഗി എന്ന ഭക്ഷണ വിതരണ കമ്പനിയില്‍ ജോലി ചെയ്യുന്ന ഡെലിവറി തൊഴിലാളികളാണ്.

ദിവസവും രാവും പകലും ജോലിചെയ്ത്, കൊച്ചി സിറ്റിയിലെ വലിയൊരു ജനവിഭാഗത്തിനു ഭക്ഷണമെത്തിക്കുന്ന ഞങ്ങളെ മാന്യമായ കൂലി തരാതെ സ്വിഗ്ഗി കമ്പനി ചൂഷണം ചെയ്യുകയാണ്.

ആയതിനാല്‍ ഞങ്ങള്‍ സ്വിഗ്ഗിയുടെ പ്രവര്‍ത്തനം സ്തംഭിക്കും വിധം പണിമുടക്ക് സമരത്തിലാണ്.

ഞങ്ങളെന്നും കാണുന്ന ഞങ്ങളുടെ കസ്റ്റമേഴ്‌സും, ഞങ്ങളുടെ സ്വന്തം ഹോട്ടലുടമകളും –ഹോട്ടല്‍ തൊഴിലാകളും, പൊതുജനങ്ങളും, അധികാര സ്ഥാപനങ്ങളും ഈ സമരത്തിന് പിന്തുണ നല്കണമെന്ന് അപേക്ഷിക്കുന്നു.

ഞങ്ങളുടെ കുടുംബം പട്ടിണിയാകാത്തിരിക്കാന്‍,

ഞങ്ങളുടെ വിദ്യാഭ്യാസം നിലക്കാതിരിക്കാന്‍..

മാന്യമായ വേതനം ഉറപ്പാക്കും വരെ അനശ്ചിത കാലത്തേക്ക് ഞങ്ങള്‍ സമരത്തിലാണ്..’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍