എല്ലാ ശനിയാഴ്ചയും പോലീസിന് മുമ്പാകെ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി.
സീറോ മലബാർ സഭ വ്യാജ രേഖ കേസിൽ ആരോപണ വിധേയരായ വൈദികർക്ക് മുൻകൂർ ജാമ്യം. ഫാദര്‍ പോൾ തേലേക്കാട്, ഫാദർ ആന്റണി കല്ലൂക്കാരൻ, എന്നിവർക്കാണ് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി നടപടി.
കേസിൽ വൈദികർക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എല്ലാ ശനിയാഴ്ചയും പോലീസിന് മുമ്പാകെ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
കേസിലെ മൂന്നാം പ്രതിയായ ആദിത്യനെ കൊണ്ട് ഒന്നാം പ്രതിയായ ഫാദർ പോൾ തേലക്കാട്ടും നാലാം പ്രതിയായ ഫാദർ ആന്റണി കല്ലൂക്കാരനും ചേർന്ന് മാർ ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ഉണ്ടാക്കിച്ചെന്നാണ് കേസ്. കേസിൽ ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എറണാകുളം റെയ്ഞ്ച് സൈബർ സെല്‍ പോലീസ് സ്റ്റേഷനില്‍ വച്ചാണ് അന്വേഷണസംഘം ഇരുവരെയും ചോദ്യം ചെയ്തത്.
കേസിലെ നിർണായകമായ സൈബർ തെളിവുകളായ ലാപ്‌ടോപ്പിൽ സൂക്ഷിച്ചിരുന്ന ഫയലുകളും ഇമെയിൽ പകർപ്പുകളും അന്വേഷണ സംഘം ഇരുവരുടെയും സാന്നിധ്യത്തിൽ പരിശോധിച്ചിരുന്നു. ജൂൺ അഞ്ച് വരെ പ്രതികളെ ചോദ്യം ചെയ്യാൻ അന്വേഷണസംഘത്തിന് അനുമതി നൽകിയിട്ടുണ്ട്. അന്ന് വരെ പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വൈദികർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.