UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മര്‍ദ്ദനമേറ്റ മൂന്നുവയസ്സുകാരന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും; കുട്ടിയുടെ അമ്മ കുറ്റസമ്മതം നടത്തി, അറസ്റ്റ് ഉടന്‍ ഉണ്ടാവും

മുറിവേറ്റ പാടുകള്‍ക്ക് പുറമെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെയും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റ ഗുരുതരമായി പരിക്കേറ്റ മൂന്നുവയസ്സുകാരന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. കുട്ടിയെ മര്‍ദ്ദിച്ചതായി പോലീസിനോട് അമ്മ കുറ്റസമ്മതം നടത്തി. അമ്മയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവും. പരിക്ക് മര്‍ദനത്തെ തുടര്‍ന്നുണ്ടായതെന്നാണ് പോലീസ് പറയുന്നത്. ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മുന്നുവയസ്സുകാരനായ ആണ്‍ കുട്ടിയെ ഗുരുതര പരിക്കുകളുമായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കുട്ടി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റെന്നായിരുന്നു ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ നല്‍കിയ വിവരം. എന്നാല്‍ മുറിവേറ്റ പാടുകള്‍ക്ക് പുറമെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെയും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ തലയ്‌ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.

അതിനിടെ ആശുപത്രിയിലെത്തിച്ച് അല്‍പസമയത്തിനകം കുഞ്ഞിനെ ഇവിടെനിന്ന് മാറ്റണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, വെന്റിലേറ്ററിലുള്ള കുഞ്ഞിനെ മാറ്റാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. ഇതിനിടെയാണ് പെള്ളലേറ്റ പരിക്കുകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ പശ്ചിമബംഗാള്‍ സ്വദേശികളാണ്. അച്ഛനും അമ്മയ്ക്കുമെതിരെ വധശ്രമത്തിന് കേസ് എടുത്തു. കൂടാതെ ജുവനൈല്‍ ജസ്റ്റീസ് പ്രകാരമുള്ള കേസുകളും എടുത്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍