കോൺഗ്രസ് സർക്കാരുകളുടെ പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കുകയാണ് മോദി ചെയ്യുന്നത്,
സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ പുതിയ പോർമുഖം തുറന്ന പ്രധാനമന്ത്രി മോദി അനുകൂല നിലപാട് സംബന്ധിച്ച തര്‍ക്കത്തിൽ പാർട്ടി അധ്യക്ഷയ്ക്ക് പരാതിയുമായി നേതാക്കൾ. മോദി അനുകൂല പ്രസ്താവന നടത്തിയ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെയാണ് തൃശ്ശൂർ എംപി ടി എന്‍ പ്രതാപനാണ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നൽകിയത്. വിവാദത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെടുന്ന ടി.എന്‍.പ്രതാപന്‍ നരേന്ദ്ര മോദിയെ പോലെയുള്ള ഫാസിസ്റ്റ് നേതാക്കളെ പുകഴ്ത്തുന്നത് ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ വിശ്വാസ്യത തകര്‍ക്കുമെകത്തിൽ വ്യക്തമാക്കുന്നു.
ഏകാധിപത്യത്തിന്റെ എല്ലാ ലക്ഷണങ്ങളും വ്യക്തമാക്കിയ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, അദ്ദേഹത്തെ പ്രശംസിക്കണമെന്ന് പറയുന്ന രാഷ്ട്രീയ നിലപാട് അസംബന്ധമാണെന്നും ടി.എൻ.പ്രതാപൻ കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് സർക്കാരുകളുടെ പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കുകയാണ് മോദി ചെയ്യുന്നത്, ഇതിനെ പ്രശംസിക്കണമെന്ന് പറയുന്നത് മനസിലാകുന്നില്ല. ഇത്തരം നിലപാടികൾ കോൺഗ്രസിന്റെ ഫാഷിസ്റ്റു വിരുദ്ധ പോരാട്ടങ്ങൾ ദുർബലപ്പെടാനേ അത് വഴിവെക്കൂ എന്നും ടി.എൻ.പ്രതാപൻ കത്തിൽ വ്യക്തമാക്കുന്നു.
തരൂരിനെതിരെ പ്രതാപൻ കുടി രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനുള്ളില്‍ മോദി സ്തുതിയുടെ പേരില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. നേരത്തെ വടകര എംപി കെ മുരളീധരനും രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിക്ക് അനുകൂലമായ പ്രസ്താവന കോൺഗ്രസ് നേതാക്കൾ നടത്തിയത് കേട്ടപ്പോൾ അത്ഭുതം തോന്നിയെന്നായിരുന്നു കെ മുരളീധരന്റെ വിമർശനം. മോദിയെ സ്തുതിക്കാനോ അദ്ദേഹത്തിന്റെ തെറ്റുകൾ മൂടി വെക്കാനോ കോൺഗ്രസ്സുകാർക്ക് സാധിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം എംപി ശശി തരൂർ, അഭിഷേക് സിംഘ്‌വി, ജയ്റാം രമേശ് എന്നീ നേതാക്കളാണ് മോദി നല്ലത് ചെയ്യുമ്പോൾ അംഗീകരിക്കണമെന്ന് പ്രസ്താവിച്ചത്. പ്രധാൻമന്ത്രി ഉജ്ജ്വല്‍ യോജന, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികൾ ജനങ്ങളെ ആകർഷിച്ചിട്ടുണ്ടെന്നും ഇത് മനസ്സിലാക്കാതെ മോദിയെ അധിക്ഷേപിക്കുക മാത്രം ചെയ്തിട്ട് കാര്യമില്ലെന്നുമായിരുന്നു ജയ്റാം രമേശിന്റെ പ്രസ്താവന. മോദി നല്ലത് ചെയ്യുമ്പോൾ അംഗീകരിച്ചാൽ മാത്രമേ മോശം കാര്യങ്ങളെ വിമർശിക്കുമ്പോൾ വില കിട്ടൂ എന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. സിംഘ്‌വിയും തരൂരും ജയ്റാം രമേശിനെ പിന്തുണയ്ക്കുകയായിരുന്നു. അതെസമയം ഇതൊന്നും കോൺഗ്രസ്സിന്റെ അഭിപ്രായമല്ലെന്നും രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ വീണുകിടക്കുമ്പോൾ മോദിയുടെ ഏത് നല്ല വശത്തെയാണ് പ്രകീർത്തിക്കേണ്ടതെന്നും ചോദിച്ച് കോൺഗ്രസ് വക്താവ് രംഗത്തെത്തിയിരുന്നു.