സാബിറലിയെ നേരത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഷാലുവിന്റെ സുഹൃത്തുക്കൾ ഇയാളെ തിരിച്ചറിഞ്ഞിരുന്നു.
കോഴിക്കോട് നഗരത്തിൽ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായതായി റിപ്പോർട്ട്. മൈസൂര്‍ സ്വദേശിയായ ശാലു(40)വിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് സാബിറലി എന്നയാള്‍ അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്നാണ് പിടിയിലായത്. എന്നാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പറയുന്നു.
സാബിറലിയെ നേരത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഷാലുവിന്റെ സുഹൃത്തുക്കൾ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. എന്നിട്ടും അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധവും ഉയർന്നു. എന്നാൽ ഇയാൾ നേരത്തെ തന്നെ കസ്റ്റഡിയിൽ ഉണ്ടായിരുന്നെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. കൂടുതൽ പേരെകുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് വിവരം പുറത്ത് വിടാതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊലപാതകത്തിൽ കൂടുതൽ പേർ പങ്കാളിയായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. നടക്കാവ് പോലീസാണ് കേസ് അന്വേഷിക്കുന്നത്.
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡില്‍ ഒന്നിന് തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കണ്ണൂരില്‍ താമസമാക്കിയ ഷാലുവിനെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. നഗരത്തിലെ ഇടുങ്ങിയ വഴിയിലായിരുന്നു മൃതദേഹം. അതുകൊണ്ടു തന്നെ ആളുകളുടെ ശ്രദ്ധയില്‍ പെട്ടതും വൈകിയാണ്. പുനര്‍ജനി പ്രവര്‍ത്തക സിസിലി ജോണ്‍ സ്ഥലത്തെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.കോഴിക്കോട് എത്തുന്നതിന് മുന്‍പ് ഷാലു വിളിച്ച് ആരോ നിരന്തരം ഉപദ്രവിക്കുന്നെന്ന് പറഞ്ഞതായി സിസിലി പൊലീസിന് മൊഴി നല്‍കിയിരുന്നു.