തനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി തന്നെയാരോ ആക്രമിച്ചുവെന്ന പരാതിയുമായി ഞായറാഴ്ച ഷാലു കോഴിക്കോട്ടെ പുനര്‍ജനി സംഘത്തെ സമീപിച്ചിരുന്നു
കോഴിക്കോട് നഗരത്തില്‍ ദുരൂഹ സാഹചര്യത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍ ഷാലു മരിച്ച സംഭവം കൊലപാതകമാണെന്ന സൂചന നല്‍കി പോലീസ്. ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കഴുത്തില്‍ സാരി കുരുക്കിയതാണ് മരണകാരണമെന്നും പോലീസ് സൂചനകൾ നൽകുന്നു. നടക്കാവ് പൊലീസിനാണ് അന്വേഷണ ചുമതല.
അതേസമയം, പ്രതി വലയിലായതായും പൊലീസ് വ്യക്തമാക്കുന്നു. ഷൊര്‍ണൂരില്‍ വച്ച് നേരത്തെ ഉണ്ടായ ചില പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനകളാണ് പൊലീസ് നൽകുന്നത്. കോഴിക്കോട് സ്വദേശിയായ ഷബീറലി എന്നയാളാണ് പിടിയിലായതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
തനിക്ക് നേരെ ആക്രമണം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി തന്നെയാരോ ആക്രമിച്ചുവെന്ന പരാതിയുമായി ഞായറാഴ്ച ഷാലു കോഴിക്കോട്ടെ പുനര്‍ജനി സംഘത്തെ സമീപിച്ചിരുന്നു. ഇതിന് പിറകെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്തിയത്.
കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ബസ്സ്റ്റാൻഡിന് പിന്‍വശത്തുള്ള യുകെഎസ് റോഡിലായിരുന്നു മൃതദേഹം കണ്ടെക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ് പോലീസ്. സിറ്റി പൊലീസ് കമ്മീഷ്ണര്‍ എ വി ജോര്‍ജ്ജ് സംഭവസ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. അതിനിടെ ഷാലുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് വിവിധ എല്‍ജിബിടിക്യു സംഘടനകളുടെ നേതൃത്വത്തിൽ മിഠായിത്തെരുവില്‍ ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.