ബാങ്ക് ആക്രമണക്കേസിൽ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളി.
ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയേറ്റിന് സമീപത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് ആക്രമിച്ച് തകർത്ത സംഭവത്തിൽ മൂന്ന് എൻജിഒ യൂണിയൻ നേതാക്കളെക്കൂടി സസ്പെൻഡ് ചെയ്തു. കേസിൽ അറസ്റ്റിലായ സംസ്ഥാനകമ്മിറ്റി അംഗം സുരേഷ് ബാബു, ജില്ലാ നേതാക്കളായ സുരേഷ് കുമാർ, ശ്രീവത്സൻ എന്നിവർക്കെതിരാണ് നടപടി. സർക്കാർ ജീവനക്കാർ ക്രിമിനൽ കേസിൽ അറസ്റ്റിലായാൽ 48 മണിക്കൂറിനകം സസ്പെൻഡ് ചെയ്യണമെന്നാണു നിയമം. ഇതുപ്രകാരമാണ് അറസ്റ്റിലായതിന് പിറകെ ഇവരെ സസ്പെൻഡ് ചെയ്തത്. സിപിഎം നേതാക്കളുടെ നിർദേശപ്രകാരമാണു നടപടിയെന്നും റിപ്പോർട്ടുകളുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇതിനകം എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത് നേരത്തെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന എൻജിഒ യൂണിയൻ തൈക്കാട് ഏരിയ സെക്രട്ടറി എ.അശോകൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഹരിലാൽ എന്നിവരെ നേരത്തെ തന്ന സസ്പെൻഡ് ചെയ്തിരുന്നു. ജാമ്യമില്ലാക്കുറ്റം ചുമത്തി ഇരുവരെയും അറസ്റ്റു ചെയ്തതെന്ന വിവരം ഓഫിസുകളിൽ അറിയിച്ചതിനെ തുടർന്നാണു നടപടിയുണ്ടായത.
അതേസമയം, ബാങ്ക് ആക്രമണക്കേസിൽ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളി. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പണിമുടക്കിന്റെ രണ്ടാം ദിനത്തിലായിരന്നു ബാങ്ക് ശാഖയ്ക്ക് നേരെ അതിക്രമമുണ്ടായത്. സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്. സമരക്കാർ മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറുകയും കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പരാതി പ്രകാരം അന്വേഷണം നടത്തിയ കന്റോൺമെന്റ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.