ചൗവിന്റെ മൃതദേഹത്തെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസ് തലവന്‍ പറയുന്നു.
യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗ ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ അമ്പേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. ഗോത്രവിഭാഗക്കാരെ മതം മാറ്റുന്നതിനുള്ള ദൗത്യമായിരുന്നു ചൗന് ഉണ്ടായിരുന്നത്. ഇതിനായി 2 യുഎസ് മതപ്രചാരകര്‍ ദ്വീപിലേക്കു പോകാന്‍ ചൗവിനെ പ്രോല്‍സാഹിപ്പിച്ചിരുന്നെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് യുഎസ് പൗരത്വമുള്ള സ്ത്രീയെയും പുരുഷനെയും അന്വേഷിച്ചുവരികയാണ്. ചൗവിന്റെ ഫോണിലേക്ക് ഇവര്‍ വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഇതിനോടകം രാജ്യം വിട്ടതായാണ് മനസിലാക്കുന്നതെന്നും ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസ് തലവന്‍ ദീപേന്ദ്ര പതക് അറിയിച്ചു.
അതേസമയം, മതപ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയായെത്തിയ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല. നവംബര്‍ 17നാണ് ജോണ്‍ അലന്‍ ചൗ ഉത്തര സെന്റിനല്‍ ദ്വീപില്‍ കൊല്ലപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട് 7 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ദ്വീപിലെത്താന്‍ സഹായിച്ച മല്‍സ്യത്തൊഴിലാളികളാണ് ഇതില്‍ ആറുപേരും.
എന്നാല്‍ ചൗവിന്റെ മൃതദേഹത്തെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസ് തലവന്‍ പറയുന്നു. ചൗവിന്റെ മൃതശരീരം ഗോത്ര വിഭാഗക്കാര്‍ തന്നെ മറവു ചെയ്തിരിക്കാമെന്ന നിഗമനത്തിലാണു പൊലീസ്. ദ്വീപുവാസികള്‍ കൂടുതല്‍ പ്രകോപിതരാവാന്‍ സാധ്യതയുള്ളതിനാല്‍ ശരീരം കണ്ടെടുക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നാണു നരവംശ ശാസ്ത്രജ്ഞരും കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
ആന്തമാൻ ദ്വീപിലെ നിഗൂഢ ജീവിതങ്ങൾ: ജോൺ അലൻ ചൗ എന്ന അമേരിക്കൻ പൗരൻ കൊല ചെയ്യപ്പെട്ടത് എങ്ങനെ?
സെന്റിനൽ ദ്വീപിൽ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍റെ മൃതദേഹം വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ല