കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് രവി പൂജാരി.
അന്താരാഷ്ട്ര കുറ്റവാളി രവി പൂജാരി രക്ഷപ്പെട്ടതായി സൂചന. സെനഗലിൽ പോലീസിന്റെ പിടിയിലായിരുന്ന രവി പൂജാരി കഴിഞ്ഞ ആഴ്ച ജാമ്യം നേടിയിരുന്നു. ഇതിന് പിന്നാലെ രാജ്യം വിട്ട് രക്ഷപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരമെന്ന് കർണാടക പോലീസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യ വിടില്ലെന്ന ഉറപ്പിൻമേലായിരുന്നു ഇയാള്‍ക്ക് ജാമ്യം നല്‍കിയിരുന്നതെന്നാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് രവി പൂജാരി. കൊച്ചിയിലെ കോടതിയിൽ കുറ്റപത്രവും നൽകിയിരുന്നു. സെനഗലിൽ അറസ്റ്റിലായ രവി പൂജാരിയെ ഇന്തയിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറാൻ കരാറില്ലാത്തതിനാൽ വൈകുകയായിരുന്നു. കേരളത്തിന് പുറമെ കർണാടയിലും നിരവധി കേസുകള്‍ രവി പൂജാരിക്കെതിരെ നിലവിലുണ്ട്.
പശ്ചിമ ആഫ്രിക്കൻ രാജ്യമായ സെനഗലിലെ ഡാകാറിലെ ഒരു ബാർബർ ഷോപ്പിൽ വെച്ചാണ് മാസങ്ങൾക്ക് മുൻപ് ഇയാൾ പിടിയിലായത്. ബോളിവുഡ് നടീനടന്മാരെയും ബിസിനസ്സുകാരെയും ഭീഷണിപ്പെടുത്തി പണം തട്ടലാണ് രവി പൂജാരിയുടെ പ്രധാന വരുമാനമാർഗം. ഇന്ത്യയിൽ തിരിച്ചടികൾ നേരിട്ടു തുടങ്ങിയതോടെ ആഫ്രിക്കൻ രാജ്യങ്ങളിൽ ആന്റണി എന്ന പേരിൽ ബിസിനസ്സുകൾ നടത്തി വരികയായിരുന്നു.
ഡിസംബർ 15നാണ് നടി ലീന മരിയ പോളിന്റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ ആക്രമണം നടന്നത്. ആര്‍ടിസ്ട്രി ബ്യൂട്ടി പാര്‍ലർ എന്ന പേരിൽ നടി കടവന്ത്രയിലാണ് ബിസിനസ്സ് നടത്തി വന്നിരുന്നത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സ്ഥാപനത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത ശേഷം രക്ഷപെടുകയായിരുന്നു. കേസിൽ മഹാരാഷ്ട്ര, ഗോവ, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിൽ നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന കണ്ടെത്തിയിരുന്നു.
സിഒടി നസീര്‍ വധശ്രമക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി പരാതി; പിന്നില്‍ സിപിഎമ്മിലെ ഉന്നതര്‍?