മാർച്ചിനിടെ പ്രവർത്തകനെ അകാരണമായി മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകർ പോലീസിനെതിരെ തിരിഞ്ഞത്.
യുണിവേഴ്സിറ്റി കോളേജ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്ന് വന്ന പി.എസ്.സി പരീക്ഷാ ക്രമേക്കേട് ഉൾപ്പെടെയുള്ള വിഷങ്ങളിൽ നടപടി ആവശ്യപ്പെട്ട് യുത്ത് കോൺഗ്രസ് കെഎസ്.യു പ്രവർത്തകർ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിൽ സംഘര്‍ഷം. ആദ്യം സംയമനം പാലിച്ച പോലീസ് സമരം അതിരുവിട്ടതോടെ ലാത്തിച്ചാര്‍ജ്ജ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് നീങ്ങുകയായിരുന്നു. പോലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.
മാർച്ചിനിടെ പ്രവർത്തകനെ അകാരണമായി മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകർ പോലീസിനെതിരെ തിരിഞ്ഞത്. പോലീസിനെ കല്ലും കുപ്പിക്കളുമായി നേരിട്ടതോടെ അരമണിക്കൂറോളം സെക്രട്ടേറിയേറ്റിന് മുൻവശം യുദ്ധക്കളമാവുകയായിരുന്നു. കെഎസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉൾപ്പെടെ നിരാഹാരം ഇരിക്കുന്ന സമരപന്തലിന് മുന്നിലും സംഘർഷത്തെ തുടർന്ന് കണ്ണീർ വാതകം ഉൾപ്പെടെ പ്രയോഗിക്കുന്ന അവസ്ഥയുണ്ടായി. പോലീസും പ്രവർത്തകരും രണ്ടിടങ്ങളിൽ തമ്പടിച്ചായിരുന്നു ഏറ്റുമുട്ടിയത്.
പോലീസ് നടപടിയിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നേതാക്കളെ ഉൾപ്പെടെ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. കല്ലേറിൽ രണ്ട് പോലീസുകാർക്കും പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് നിരാഹാര സമരം നടത്തിയിരുന്ന അഭിജിത്തിനെ ഉൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. എംജി റോഡിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കൂടുതൽ പോലീസുകാരും മേഖലയിലേക്ക് എത്തിയിട്ടുണ്ട്. യുണിവേഴ്സിറ്റി കോളേജ് തുറന്ന സാഹചര്യത്തിൽ ഉൾപ്പെടെ നേരത്തെ തന്നെ പോലീസ് വലിയ സന്നാഹം ഒരുക്കിയിരുന്നു.
അതേസമയം, സമര പന്തലിലേക്ക് 10 തവണയോളം കണ്ണീവാതകം പ്രയോഗിച്ചെന്ന് നേതാക്കൾ അരോപിച്ചു. അതേസമയം, കെഎസ്.യു നടത്തിവരുന്ന സമരം യുത്ത് കോൺഗ്രസ് എറ്റെടുക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.