പ്രതിയായ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും ഉത്തര കടലാസും കായികവിഭാഗം ഡയറക്ടറുടെ സീലും പിടിച്ചെടുത്ത ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയത്
യൂണിവേഴ്‌സിറ്റി കോളജില്ലെ സംഘർഷത്തിനിടെ വിദ്യാർഥിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയും എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. തിരുവനന്തപുരം കന്റോണ്‍മെന്റ് എസ് ഐയെ ബിജുവിനെയാണ് സ്ഥലം മാറ്റിയത്. പ്രതിയായ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും ഉത്തര കടലാസും കായികവിഭാഗം ഡയറക്ടറുടെ സീലും പിടിച്ചെടുത്ത ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റിയതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
കേസ് അന്വേഷണം പുരോഗമിക്കെ നിർണായക വിവരങ്ങൾ കണ്ടെത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയ തീരുമാനം ഇതിനോടകം വിവാദമാവുകയും ചെയ്തിട്ടുണ്ട്. സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
കേസുമായി ബന്ധപ്പെട്ടും യുണിവേഴ്സിറ്റിയുംമായും സുപ്രധാന വിവരങ്ങള്‍ കണ്ടെത്തിയ പ്രതിയുടെ വീട് റെയ്ഡ് ചെയ്ത എസ് ഐയെ സ്ഥലം മാറ്റിയത് അനീതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേസ് അട്ടിമറിക്കാനാണ് നീക്കമാണ് നടപടിക്ക് പിന്നിൽ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാനുള്ള കഴിവ് മുഖ്യമന്ത്രിക്കില്ലെന്നും ചെന്നിത്തല ആരോപിച്ചു. സ്ഥലം മാറ്റിയ എസ്ഐക്ക് പകരം സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ബി എം ഷാഫിക്കാണ് പുതിയ ചുമതല.