വാഹനാപകടത്തിൽ പരുക്കേറ്റ പെൺകുട്ടിയുടെയും അഭിഭാഷകന്റെയും നില അതീവഗുരുതരമായി തുടരുകയാണ്.
ദുരൂഹമായ വാഹനാപകടത്തിൽ ഞായറാഴ്ച ഗുരുതരമായി പരിക്കേറ്റ ഉന്നാവോ ബലാൽസംഗകേസിലെ ഇരയായ പെൺകുട്ടിയുടെയും അഭിഭാഷകന്റെയും നില അതീവഗുരുതരമായി തുടരുമ്പോൾ പ്രതിയായ എംഎല്‍എക്കെതിരെ ഗൂരുതര ആരോപണങ്ങളുമായി കുടുംബം. ചികൽസയിൽ കഴിയുന്ന പെൺകൂട്ടിയെ കാണാൻ പോലും കഴിയുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കേസിലെ പ്രതിയായ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറുടെ ഇടപെടലാണ് ഇതിന് പിന്നിൽ. ആശുപത്രിയിൽ പ്രതിയായ എംഎല്‍എയുടെ ഗൂണ്ടകള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ മാതൃസഹോദരന്നെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ പറയുന്നു. ഉന്നാവോ പീഡനക്കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിനു പുറത്തേക്കു മാറ്റണമെന്നും പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നു. യുപിയില്‍ വിചാരണ തുടര്‍ന്നാല്‍ ഒരിക്കലും നീതികിട്ടില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.
അതിനിടെ, ഉന്നാവോ ബലാൽത്സഗക്കേസിലെ സാക്ഷികളെ മുഴുവന്‍ ഇല്ലാതാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അരോപിച്ചു. പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെയാണു ബാധിക്കുന്നതാണ് ഉത്തര്‍പ്രദേശിലുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍. കേന്ദ്രവും യുപിയും ഭരിക്കുന്ന ബിജെപിക്ക് ഉന്നാവ് പീഡനക്കേസിലെ പ്രതികള്‍ക്കെതിരായ ശിക്ഷാനടപടികള്‍ വേഗത്തിലാക്കാന്‍ ബാധ്യതയുണ്ടെന്നും അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.
അതേസമയം, വാഹനാപകടത്തിൽ പരുക്കേറ്റ പെൺകുട്ടിയുടെയും അഭിഭാഷകന്റെയും നില അതീവഗുരുതരമായി തുടരുകയാണ്. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ല. വെന്റിലേറ്റർ സഹായത്തോടെയാണു പെണ്‍കുട്ടിയുടെ ജീവൻ നിലനിർത്തുന്നതെന്ന് ഇന്നലെ ആശുപത്രി അധികൃതര്‍ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. അപകടശേഷം ഇതുവരെ പെണ്‍കുട്ടിക്ക് ബോധം തെളിഞ്ഞിട്ടില്ലെന്നും ഡോക്ടർമാർ പറയുന്നു.
മൂന്നു സഹോദരിമാരും ഒരു സഹോദരനുമുള്ള പെൺകുട്ടിയെ 2017 ജൂണ്‍ നാലിന് ഉന്നാവിലെ മാഖി ഗ്രാമത്തിലെ വസതിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. മൂന്നു ദിവസത്തിന് ശേഷം വീണ്ടും കാറില്‍ കൂട്ടിക്കൊണ്ടുപോയി എംഎല്‍എയുടെ അടുത്ത അനുയായികളും പീഡിപ്പിച്ചെന്നുമാണ് കേസ്.
ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് പെണ്‍കുട്ടി ആരോപണം ഉന്നയിച്ചിട്ടും കേസിൽ നടപടി ഉണ്ടായിരുന്നില്ല. ഇതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ സമരം നടത്തിയ പെണ്‍കുട്ടി തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സാഹചര്യമുണ്ടായതോടെ വിഷയം ദേശീയ തലത്തില്‍ വാര്‍ത്തയാവുകയായിരുന്നു. പിന്നീടാണ് എംഎല്‍എയെ പ്രതിചേര്‍ത്തത്.
എന്നാൽ, തൊട്ടുപിന്നാലെ പെണ്‍കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തു. വ്യാജക്കേസാണിതെന്ന് അന്നുമുതൽ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പോലീസ് കസ്റ്റഡിയില്‍വച്ച് പിതാവിന് ക്രൂര മര്‍ദ്ദനമേൽക്കുകയും പിന്നീട് മരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേസും പിന്‍വലിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. പിതാവിനെ ആക്രമിച്ച സംഭവത്തില്‍ ദൃക്‌സാക്ഷിയായ മുഹമ്മദ് യൂനുസ് മാസങ്ങള്‍ക്ക് ശേഷം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.