സിആർപിഎഫ് സുരക്ഷാ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു
ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ മുഖ്യപ്രതിയായ ഉന്നാവോ ബലാത്സംഗകേസുമായി ബന്ധപ്പെട്ട വധശ്രമ കേസിന്റെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേയ്ക്ക് മാറ്റാനും അന്വേഷണം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കുമെന്നും വ്യക്തമാക്കയതിന് പിന്നാലെയാണ് ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് നിർദേശിച്ചത്.
ഇരയ്ക്ക് ഉത്തർ പ്രദേശ് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട കോടതി ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും നടപടികൾ ഡൽഹിക്ക് മാറ്റാൻ നിർദേശിച്ചു. കേസിലെ വിചാരണ ദിനം പ്രതി എന്ന നിലയിൽ 45 ദിവസത്തിനകം പൂർത്തിയാക്കണമെന്നും വ്യക്തമാക്കി. നഷ്ടപരിഹാരം നാളെ തന്നെ നൽകണമെന്നാണ് നിർദേശം.
ഇതിന് പുറമെ ഉന്നാവേ കേസിലെ ഇരയ്ക്കും അഭിഭാഷകനും കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അമ്മ, സഹോദരങ്ങൾ, അമ്മാവൻ, അടുത്ത ബന്ധുക്കൾ എന്നിവർക്ക് കേന്ദ്ര സേന സുരക്ഷ ഒരുക്കണമെന്നാണ് കോടതിയുടെ നിർദേശം. സിആർപിഎഫ് സുരക്ഷാ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. കൂടാതെ റായ്ബറേലി ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവനെ തിഹാറിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനം അറിയിക്കണമെന്ന് യോഗി ആദിത്യനാഥ് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്നായിരുന്നു കേസ് പരിഗണിക്കുന്നതിനിടെ കോടതി ആശങ്ക പ്രകടിപ്പിച്ചത്. കേസിലെ അമിക്കസ്ക്യൂറി
വി ഗിരി കോടതിയിൽ സംഭവം വിശദീകരിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല അമിക്കസ് ക്യുറി വി ഗിരി കോടതിയിൽ പറഞ്ഞത്. ഒരു സാധാരണ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നു. പെൺകുട്ടിയുടെ അമ്മയും ബലാത്സംഗത്തിന് വിധേയ ആകുന്നു (പ്രതികൾ വ്യത്യസ്തം ആണ് ). ഇരയുടെ പിതാവിനെ കേസ്സിൽ കുടുക്കി കസ്റ്റഡിയിൽ എടുക്കുന്നു. കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെടുന്നു. ബലാൽസംഗ കേസ് വിചാരണയ്ക്ക് വരാൻ സമയമായപ്പോൾ ഇര സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നു. ഇര ഇപ്പോൾ ജീവൻ നിലനിറുത്താൻ വെന്റിലേറ്ററിൽ ആണെന്നും അദ്ദേഹം പറയുന്നു. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്നായിരുന്നു ഇതിന് മറുപടിയായി ചീഫ് ജസ്റ്റിസ് ചോദിച്ചത്.
ഉന്നാവോ വിഷയത്തിൽ കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറിനെതിരെ ഡൽഹി വനിതാ കമ്മീഷൻ രംഗത്തെത്തി. കുൽദീപ് സിങ് സെൻഗർ തൂക്കുകയറിൽനിന്ന് ഒട്ടും അകലെയല്ലെന്നായിരുന്നു ഡൽഹി വനിതാ കമ്മിഷൻ ചെയർപേഴ്സൺ സ്വാതി മലേവാളിന്റെ പ്രതികരണം. കേസിൽ സുപ്രീം കോടതി കർശ നിലപാടെടുത്തതോടെ സിബിഐയും നടപടികൾ ഊർജ്ജിതമാക്കി. ഉന്നാവ് പെൺകുട്ടി ചികിൽസയിൽ കഴിയുന്ന ലക്നൗ ആശുപത്രിയിൽ സിബിഐ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ത്രീവപരിചരണ വിഭാഗത്തിലെത്തി കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചടക്കം വിവരങ്ങൾ ശേഖരിച്ചു.
അതിനിടെ സുപ്രീം കോടതി ഇടപെടലിന് നന്ദി അറിയിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ഉത്തർപ്രദേശിലെ കാട്ടുഭരണം അവസാനിപ്പിക്കുന്നതിൽ സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ മുഖ്യപ്രതിയായ കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറില്‍ റായ്ബറേലിയില്‍ വച്ച് ട്രക്കിടിച്ചത് ആസൂത്രിത വധശ്രമമാണ് എന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. നിലവില്‍ ജയിലിലുള്ള ബിജെപി എംഎല്‍എയ്ക്കും എംഎല്‍എയുടെ സഹോദരനടക്കം മറ്റ് ഒമ്പത് പേര്‍ക്കെതിരെയും സിബിഐ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
ജൂലായ് 12ന് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിനും യുപി അധികൃതര്‍ക്കും നല്‍കിയ പരാതിക്കത്ത് കഴിഞ്ഞ ദിവസം മാത്രമാണ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പെണ്‍കുട്ടിയുടെ പരാതി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി ചീഫ് ജസ്റ്റിസിന് മുന്നില്‍ വച്ചപ്പോളാണ് ഇക്കാര്യം ശ്രദ്ധയില്‍ വന്നത്. എന്തുകൊണ്ട് കത്തിന്റെ കാര്യം അറിയിച്ചില്ല എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിരുന്നു.
കുല്‍ദീപ് സെന്‍ഗറിന്റെ സഹോദരനില്‍ നിന്നുള്‍പ്പടെ തനിക്കും കുടുംബത്തിനും നിരന്തര ഭീഷണിയുള്ളതായി ജൂലായ് 12ന്റെ കത്തില്‍ ഇരയായ പെണ്‍കുട്ടി പറഞ്ഞിരുന്നു. റായ്ബറേലിയിലെ റോഡ് അപകടം ജയിലിലുള്ള എംഎല്‍എ ആസൂത്രണം ചെയ്തതാണ് എന്നാണ് കുടുംബത്തിന്റെ ആരോപണം. പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഡ്വക്കേറ്റിനും പരിക്കേറ്റു. ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.