വയലിൽ വസ്ത്രത്തിന്റെ ഭാഗം കണ്ടെത്തിയതിനെ തുടർന്ന നടത്തിയ പരിശോധയിലാണ് കൊലപാതകം പുറത്ത് അറിയുന്നത്.
പ്രദേശ വാസിയായ യുവാവുമായുള്ള അടുപ്പത്തിന്റെ പേരിൽ ഉത്തർ പ്രദേശിൽ 20 കാരിയെ കുടുംബാംഗങ്ങൾ കൊന്ന് കുഴിച്ചുമൂടിയതായി റിപ്പോർട്ട്. യുപിയിലെ സാന്റ കബീർ ജില്ലയിലാണ് ദാരുണമായ സംഭവം. സംഭവത്തിൽ യുവതിയുടെ 48 കാരിയായ മാതാവും 27, 17 വയസ്സുകാരായ സഹോദരങ്ങളും, ബന്ധുവിനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
പ്രദേശ വാസിയായ യുവാവുമായുള്ള അടുപ്പം അവസാനിപ്പിക്കാൻ കുടുംബം ആവർത്തിച്ച് നൽകിയ മുന്നറിയിപ്പ് അവഗണിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. തർക്കത്തിനിടെ വടികൊണ്ടുള്ള അമ്മയുടെ മർദനം തലയ്ക്കേൽപ്പിച്ച പരിക്കാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അറസ്റ്റിലായവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പോലീസ് അറിയിച്ചു. അതേസമയം, യുവതിയുടെ മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ചതിനാണ് മറ്റ് മൂന്നു പേരുടെ അറസ്റ്റെന്നും അധികൃതർ വ്യക്തമാക്കുന്നു. പിടിയിലായവരിൽ ഗ്രാമ മുഖ്യനും ഉൾപ്പെടുന്നു.
സംഭവം നടന്ന പ്രദേശത്തിന് 10 കിലോമീറ്റർ അകലെ വയലിൽ വസ്ത്രത്തിന്റെ ഭാഗം കണ്ടെത്തിയതിനെ തുടർന്ന നടത്തിയ പരിശോധയിലാണ് കൊലപാതകം പുറത്ത് അറിയുന്നത്. മെയ് 14 നായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചിത്രങ്ങൾ തിരിച്ചറിഞ്ഞ ചിലർ നൽകിയ വിവരം പ്രകാരം നടത്തിയ അന്വേഷണമാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യ നിഗമനങ്ങൾ, എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണം എന്ന് വ്യക്തമാവുകയായിരുന്നു. ഇതോടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മാതാവ് കുറ്റം സമ്മതിക്കുകയായിരുന്നു. അടിയേറ്റ യുവതി അബോധാവസ്ഥയിലാവുകയും തുർച്ചയായി ചർദ്ദിക്കുകയും ചെയ്തിരുന്നു. തുടർന്ന് രാത്രിയോടെ മരിക്കുകയുമായിരുന്നെന്നായിരുന്നു വെളിപ്പെടുത്തൽ.
എന്നാൽ മകൾ വിഷം കഴിച്ച് മരിച്ചെന്നായിരുന്നു കുടുംബം ഗ്രാമമുഖ്യനെ അറിയിച്ചത്. തുടർന്ന് ഗ്രാമ മുഖ്യനും ഇളയ സഹോദരനും മൃതദേഹം ബൈക്കിൽ അടുത്ത ഗ്രാമത്തിൽ എത്തിക്കുകയും മുത്തസഹോദരനും ബന്ധുവും ഉൾപ്പെടെയുള്ളർ കൂടെയെത്തി മൃതദേഹം ഒളിപ്പിക്കുകയുമായിരുന്നെന്നു പോലീസ് പറയുന്നു.