വിദേശകാര്യ മന്ത്രാലയത്തില്‍ ഒരേയൊരു സഹമന്ത്രിയേ ഉള്ളൂ എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
രണ്ടാം മോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ള ഒരേയൊരു പ്രതിനിധി വി മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു. വിദേശകാര്യ കാര്യ മന്ത്രാലയം സ്ഥിതി ചെയ്യുന്ന പാർലമെന്റിലെ സൗത്ത് ബ്ലോക്കിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. വൈകീട്ട് 4.35 ഓടെയാണ് പാര്‍ലമെൻറിലെത്തിയ അദ്ദേഹത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ചേർന്ന് സ്വീകരിച്ചു. മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ആണ് വിദേശകാര്യ മന്ത്രി. അദ്ദേഹം ഇന്ന് രാവിലെ തന്നെ ചുമതല ഏറ്റെടുത്തിരുന്നു.
അതേസമയം, വിദേശകാര്യ മന്ത്രാലയത്തില്‍ ഒരേയൊരു സഹമന്ത്രിയേ ഉള്ളൂ എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നേരത്തെ പ്രത്യേക വകുപ്പായിരുന്നു പ്രവാസികാര്യം. മോദി സര്‍ക്കാര്‍ വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചിരുന്നു. വി മുരളീധരനായിരിക്കും പ്രവാസികാര്യ ചുമതല എന്നാണ് സൂചന. നേരത്തെ യുപിഎ സര്‍ക്കാരില്‍ ശശി തരൂരും മുസ്ലീം ലീഗിലെ ഇ അഹമ്മദും വിദേശകാര്യ സഹമന്ത്രിമാരായിരുന്നു. അന്ന് ഇ അഹമ്മദ് ഉപയോഗിച്ചിരുന്ന ഓഫീസ് തന്നെയാണ് ഇത്തവണ വി മുരളീധരനും ഉപയോഗിക്കുന്നത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ മുരളീധരൻ പാര്‍ലമെന്ററികാര്യ വകുപ്പ് സഹമന്ത്രി കൂടിയാണിത്. പ്രഹ്‌ളാദ് ജോഷിയാണ് ഇത്തവണ പാർലമെന്ററികാര്യ മന്ത്രി. എന്നാൽ മുൻപ് ഒ രാജഗോപാൽ പാർലമെന്ററി കാര്യ സഹമന്ത്രിയായിരുന്ന കാലത്ത് രാജ്യ സഭയുടെ ചുമതല വഹിച്ച സാഹചര്യം ഉണ്ടായിരുന്നു. അതിന് സമാനമാണ് ഇത്തവണത്തെ നീക്കം. ഇന്ന് വൈകീട്ട് പ്രധാന മന്ത്രി മന്ത്രിസഭാ യോഗം വിളിച്ച സാഹചര്യത്തിൽ കൂടിയാണ് മന്ത്രിമാര്‍ ചുമതലയേൽക്കുന്നത്.
അതേസമയം, വിദേശകാര്യസഹമന്ത്രിയെന്ന നിലയില്‍ പ്രവാസികള്‍ക്കായി ഇടപെടല്‍ നടത്തുമെന്നും ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് മാധ്യമങ്ങളോട് പ്രതിരിച്ചു. റമദാന്‍ കാലത്ത് വിമാനയാത്രാനിരക്ക് ഉയരുന്നത് അടിയന്തരമായി പരിശോധിക്കും. പ്രവാസി വോട്ടവകാശത്തിലും ഇടപെടല്‍ ഉണ്ടാകും. ശബരിമല വിഷയത്തിൽ പ്രശ്നപരിഹാരത്തിന് മന്ത്രിയെന്ന നിലയിൽ മുൻകൈയെടുക്കും. കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി.
റഷ്യയിൽ നിന്നും എസ്-400 വാങ്ങാനുള്ള നീക്കം: പ്രത്യാഘാതമുണ്ടാകുമെന്ന് ഇന്ത്യയോട് യുഎസ്