അപകടത്തിൽ ട്രെയിനിന് തകരാറുകളോ ആര്‍ക്കും പരിക്കോ സംഭവിച്ചിട്ടില്ലെന്നും മോട്ടോർ സൈക്കിളിന്റെ ഉടമസ്ഥനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ദിവസങ്ങൾക്ക് മുൻപ് മാത്രം സര്‍വീസ് ആരംഭിച്ച രാജ്യത്തെ രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിൻ വന്ദേഭാരത് എക്സ്പ്രസിന്റെ പ്രതി ബന്ധങ്ങൾ തുടരുന്നു. സർവീസിന്റെ ആദ്യ ദിനത്തില്‍ പശുവിനെ ഇടിച്ച് മണിക്കൂറുകൾ പാളത്തിൽ കുടുങ്ങുകയും ബുധനാഴ്ച കല്ലേറുണ്ടാവുകയും ചെയ്തതിന് പിറകെ ട്രെയിൻ മോട്ടോര്‍സൈക്കിളില്‍ ഇടിച്ചു യാത്ര തടസപ്പെട്ടു. മൂന്നാം യാത്രയില്‍ ഉത്തര്‍പ്രദേശിലെ തുണ്ട്‌ലയ്ക്കു സമീപം വെച്ചാണ് ട്രെയിൻ റെയില്‍ പാളത്തിലുണ്ടായിരുന്ന ബൈക്കിലിടിച്ചതെന്നാണ് റിപ്പാർട്ട്.
അനധികൃതമായി ബൈക്കുമായി റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു വന്ദേഭാരത് എക്സ്പ്രസിന്റെ കടന്നുവരവ്. ഇതോടെ മോട്ടോര്‍ സൈക്കിള്‍ യാത്രികന്‍ വാഹനം ട്രാക്കില്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ഇടിയില്‍ മോട്ടോര്‍സൈക്കിള്‍ പൂര്‍ണമായും തകര്‍ന്നു. ട്രെയിനിന് തകരാറുകളില്ല, സംഭവത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നും മോട്ടോർ സൈക്കിളിന്റെ ഉടമസ്ഥനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. എന്നാൽ നിശ്ചയിച്ച പ്രകാരംതന്നെ ട്രയിന്‍ യാത്ര തുടരുമെന്നും ഉത്തര റെയില്‍വേ വക്താവ് ദീപക് കുമാറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹിയിൽ നിന്നും ബുധനാഴ്ച പുലര്‍ച്ചെ വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലെ തുണ്ട്ല ജംങ്ഷന് സമീപം ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ ട്രെയിനിലെ ഒരു ജനല്‍ച്ചില്ല് തകരുകയും ചെയ്തിരുന്നു. നേരത്തെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ 2018 ഡിസംബര്‍ 20-നും ഫെബ്രുവരി രണ്ടിനും ട്രെയിനിന് നേരേ കല്ലേറുണ്ടായിരുന്നു.
18 മാസം കൊണ്ട് പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് ഫെബ്രുവരി 15-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ്ഓഫ് ചെയ്തത്. രണ്ട് എക്സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എ.സി. കോച്ചുകളാണുള്ളത്. ഡല്‍ഹി-വാരണാസി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനില്‍ ഒരേസമയം 1128 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.