കോമഡി വേഷങ്ങളിലുടെ ശ്രദ്ധയനായ അദ്ദേഹം മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ (81) അന്തരിച്ചു. ഏറെ നാളായി കാനഡയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ടൊറന്റോയിൽ വച്ചാണ് മരിച്ചത്. കോമഡി വേഷങ്ങളിലുടെ ശ്രദ്ധയനായ അദ്ദേഹം മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജേഷ് ഖന്ന നായകനായ ദാഗായിരുന്നു കാദര്‍ഖാന്റെ ആദ്യ ചിത്രം. അമിതാഭ് ബച്ചന്റെ പല ഹിറ്റ് ഹിന്ദി ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയതും കാദര്‍ ഖാനായിരുന്നു. ഒരു ചിത്രം നിര്‍മിച്ചിട്ടുമുണ്ട് അദ്ദേഹം.
1937 ഒക്ടോബർ 22 ന് അഫ്ഗാനിസ്ഥാനിലെ കാബുളില്‍ അബ്ദുൾ റഹ്മാൻ ഖാൻ, ഇഖ്ബാൽ ബീഗം ദമ്പതികളുടെ മകനായിട്ടായിരുന്നു കാദര്‍ ഖാന്റെ ജനനം. ബോംബെ യൂനിവേഴ്സിറ്റിയിൽ നിന്നം ബിരുദം നേടിയ അദ്ദേഹം 1970 ളിൽ സിനിമയിൽ എത്തുന്നതിന് മുൻപ് മുംബെയിലെ എംഎച്ച് സാബോ സിദ്ധിഖ് കോളജ് ഒാഫ് എഞ്ചിനീയറിങ്ങിൽ അധ്യാപകനായിരുന്നു.
ഒരു തവണ മികച്ച ഹാസ്യ താരത്തിനും രണ്ട് തവണ മികച്ച ഡയലോഗിനും ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ലാവാറിസ്, കൂലി, മുഖദ്ദര്‍ കി സിക്കന്ദര്‍, മിസ്റ്റര്‍ നട്‌വര്‍ലാല്‍, അമര്‍ അക്ബര്‍ ആന്റണി, പര്‍വാരിഷ് തുടങ്ങിയ ബച്ചന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളെല്ലാം പിറന്നുവീണത് കാദര്‍ ഖാന്റെ തൂലികയില്‍ നിന്നാണ്. ഗോവിന്ദയുടെ ആന്റി നമ്പര്‍ വണ്ണാണ് അവസാനമായി തിരക്കഥ ഒരുക്കിയ ചിത്രം. അസ്ര ഖാനാണ് ഭാര്യ. നടനും നിര്‍മാതാവുമായ സര്‍ഫരാസ് ഖാന്‍ അടക്കം രണ്ട് മക്കളുണ്ട്.
ദിവങ്ങളായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന കാദര്‍ ഖാന്‍ മരിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ചുകൊണ്ട് മകന്‍ രംഗത്തുവന്നതിനു പിറയാണ് ഇന്ന് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.