നേരത്തെ വിജിലൻസും, ഹൈക്കോടതിയും തള്ളിയ കേസിലാണ് മുൻ ഡയറക്ടറും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥിരിൽ ഒരാളുമായ ജേക്കബ് തോമസിനെതിരെ വീണ്ടും എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ മുൻ വിജിലൻസ് കമ്മീഷണറായിരുന്ന ജേക്കബ് തോമസിനെതിരെ അഴിമതി കേസ്. ഇക്കാര്യം വ്യക്തമാക്കി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. തുറമുഖ വകുപ്പിനായി ഡ്രഡ്ജർ വാങ്ങിയ സംഭവത്തിൽ ക്രമക്കേട് ഉണ്ടെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലാണ് നടപടിക്ക് അധാരം. ഇതാദ്യമായാണ് ഉത്തരത്തിൽ ഉന്നത ഉദ്യോഗസ്ഥനെതിരെ അഴിമതി കേസ് രജിസ്റ്റർ ചെയ്യുന്നത്.
അതേസമയം, നേരത്തെ വിജിലൻസും, ഹൈക്കോടതിയും തള്ളിയ കേസിലാണ് മുൻ ഡയറക്ടറും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥിരിൽ ഒരാളുമായ ജേക്കബ് തോമസിനെതിരെ വീണ്ടും എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരുന്നു അന്ന് കേസ് തള്ളിയത്. ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലും ഹർജികളും നിലനിന്നിരുന്നു, എന്നാൽ അഴിമതി നടന്നിട്ടില്ലെന്നായിരുന്നു അന്ന് ഹർജികളിൽ സർക്കാർ സ്വീകരിച്ച നിലപാട്. ഇതിന് പിറകെ ആയിരുന്നു ജോക്കബ് തോമസും സർക്കാരും തമ്മിൽ ഇടഞ്ഞത്. ഇതോടെയാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ പഴയ റിപ്പോർട്ട് പ്രകാരം മുന്നോട്ട് പോവാന്‍ സർക്കാർ തയ്യാറാവുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ജേക്കബ് തോമസ് സ്ഥാനാർത്ഥിയാവുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി സ്വയം വിരമിക്കലിനായി നൽകിയ അപേക്ഷയിൽ സർക്കാർ തീരുമാനം അദ്ദേഹം മൽസരരംഗത്ത് നിന്ന് പിൻമാറുകയും ചെയ്തിരുന്നു. മൽസരിക്കില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രകൃയയിൽ സജീവമായി ഇടപെടും എന്ന് വ്യക്തമാക്കിയായിരുന്നു നടപടി. ഇതിന് പിറകെയാണ് അദ്ദേഹത്തിനെതിരെ പുതിയ നീക്കം. നിലവിൽ വിവിധ ആരോപണങ്ങളെ തുടർന്ന് സസ്പെൻഷനിലാണ് ജേക്കബ് തോമസ്.