സംസ്ഥാന സമിതിയെടുത്ത അച്ചടക്ക നടപടി പരിശോധിച്ച് അംഗീകാരം നല്‍കേണ്ടത് കേന്ദ്ര കമ്മറ്റിയാണെന്നിരിക്കെയാണ് പരാതിക്കാരി പുതിയ കത്ത് നൽകിയിരിക്കുന്നത്.
ഷൊർണൂർ എംഎൽഎ പി കെ ശശിയെ വെള്ളപൂശിയും പരാതിക്കിയെ പ്രതിസ്ഥാനത്ത് നിർത്തുന്ന തരത്തിലുമുള്ള പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പിറകെ സിപിഎം കേന്ദ്ര നേതൃത്വത്തിന് വീണ്ടും കത്തയച്ച് ഡി വൈഎഫ് െഎ വനിതാ നേതാവ്. പി.കെ ശശിക്ക് എതിരായ അച്ചടക്ക നടപടി പാര്‍ട്ടി പുനപരിശോധിക്കണം എന്ന് ആവശ്യപ്പെടുന്നതാണ് പരാതിക്കാരിയുടെ പുതിയ കത്ത്. ഡൽഹിയിൽ തുടരുന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയോഗം അച്ചടക്ക നടപടിയെക്കുറിച്ച് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യാനിരിക്കെയാണ് പുതിയ കത്ത് എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാന സമിതിയെടുത്ത അച്ചടക്ക നടപടി പരിശോധിച്ച് അംഗീകാരം നല്‍കേണ്ടത് കേന്ദ്ര കമ്മറ്റിയാണെന്നിരിക്കെയാണ് പരാതിക്കാരി പുതിയ കത്ത് നൽകിയിരിക്കുന്നത്. എംഎൽഎ തെറ്റുകാരനാണെന്ന് കണ്ടെത്തിയതിനാലാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. നടപടി ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ അംഗീകരിക്കുമെന്നും അന്വേഷണ സംഘാംഗം പി കെ ശ്രീമതി പ്രതികരിച്ചു.
അതിനിടെ പികെ ശശിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദനും കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു. സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നാണ് വിഎസിന്റെ ആവശ്യം. ഇന്ന് നടക്കുന്ന കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കാത്ത സാഹചര്യത്തിലാണ് കത്തിലൂടെ നിലപാട് അറിയിച്ചിരിക്കുന്നത്. ഇതേ വിഷയമുന്നയിച്ച് വി.എസ് കേന്ദ്രനേതൃത്വത്തിന് അയയ്ക്കുന്ന രണ്ടാമത്തെ കത്താണിത്
ശശിക്കെതിരേ പീഡനപരാതി നിലനില്‍ക്കുമ്പോള്‍ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കുകയും ജാഥാക്യാപ്റ്റനാക്കുകയും ചെയ്തതിനെതിരെയും വിഎസ് പരാമർശിക്കുന്നുണ്ട്. ആരോപണ വിധേയനൊപ്പം വേദി പങ്കിടുകയും അദ്ദേഹത്തെ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്തവര്‍ക്കെതിരേയും നടപടി ഉണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പീഡന പരാതിയില്‍ പികെ ശശി എംഎല്‍എയെ ന്യായീകരിക്കുന്ന തരത്തിലുള്ള സിപിഎം ജില്ലാകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അന്വേഷണ കമ്മീഷന്‍ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. പരാതിയിൽ പറയുന്നത യുവതിയുടെ വാദങ്ങള്‍ പൊരുത്തപ്പെടുന്നില്ല. പകൽ പാര്‍ട്ടി ഓഫീസില്‍ വെച്ച് പി കെ ശശി അപമര്യാദയായി പെരുമാറിയെന്ന് കരുതാനാവില്ല. പരാതി പ്രകാരം ജില്ലാ സമ്മേളന സമയത്താണ് സംഭവം നടക്കുന്നത്. എന്നാല്‍ സമ്മേളനത്തോട് അനുബന്ധിച്ച് തിരക്കുള്ള സമയത്ത് ഇത്തരത്തില്‍ അപമര്യാദയായി പെരുമാറാന്‍ സാധ്യത കാണുന്നില്ലെന്നും, പരാതി നൽകാൻ എട്ടുമാസം വൈകിയെന്നത് സംശയാസ്പതമാണെന്നു കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.