“ഞാൻ പാവങ്ങൾക്കൊപ്പമാണ്. കർഷകർക്കും തൊഴിലെടുക്കുന്നവർക്കും ഒപ്പമാണ്. ആർഎസ്എസ്സിനും ബിജെപിക്കുമെതിരായ ഈ പോരാട്ടം ഞാൻ തുടരും.”
ബിജെപിക്കും ആർഎസ്എസ്സിനുമെതിരെ പത്തുമടങ്ങ് വീര്യത്തോടെ പ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വെച്ച ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. തനിക്കെതിരെ ആർഎസ്എസ് നേതാവ് നൽകിയ മാനനഷ്ടക്കേസിൽ കോടതിക്കു മുമ്പാകെ ഹാജരായതിനു ശേഷമാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്.
“ഞാൻ പാവങ്ങൾക്കൊപ്പമാണ്. കർഷകർക്കും തൊഴിലെടുക്കുന്നവർക്കും ഒപ്പമാണ്. ആർഎസ്എസ്സിനും ബിജെപിക്കുമെതിരായ ഈ പോരാട്ടം ഞാൻ തുടരും,” രാഹുൽ പറഞ്ഞു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന പ്രസ്താവനയാണ് രാഹുലിനെ കോടതിയിലെത്തിച്ചിരിക്കുന്നത്. ബിജെപിയുടെയും ആർഎസ്എസ്സിന്റെയും പ്രത്യയശാസ്ത്രം പങ്കിട്ടവരാണ് കൊലപാതകത്തിനു പിന്നിലെന്ന് രാഹുൽ പറഞ്ഞിരുന്നു. സനാതൻ സൻസ്ഥ എന്ന ഹിന്ദുത്വ സംഘടനയാണ് ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ കൊലപാതകത്തിനു പിന്നിലെന്ന് അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ സംഘടന ആർഎസ്എസ്സുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ഹരജിയുടെ പിന്നിൽ.
ആർഎസ്എസ് പ്രവർത്തകനായ ധ്രുതിമാൻ ജോഷിയാണ് 2017ൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ഇയാൾ ഒരു വക്കീൽ കൂടിയാണ്. സിപിഎം നേതാവ് സീതാറാം യെച്ചൂരിക്കെതിരെയും സമാനമായ കേസുണ്ട്. ഇദ്ദേഹത്തെയും കോടതി വിളിപ്പിച്ചിരുന്നു.