സര്‍ക്കാരിനെതിരേ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
ടാക്‌സി ഡ്രൈവര്‍ പീഡിപ്പിച്ചെന്ന് വീഡിയോയില്‍ വെളിപ്പെടുത്തിയ ഈജിപ്ഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് തടവ് ശിക്ഷ. അമല്‍ ഫാത്തിയെന്ന് യുവതിയെയാണ് ‘ഏപ്രില്‍ 6 യൂത്ത് മൂവ്‌മെന്റുമായി’ ബന്ധമുണ്ടെന്നാരോപിച്ച് പിടികൂടി ജയിലിടച്ചത്. സര്‍ക്കാരിനെതിരേ വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് കോടതി രണ്ടു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
ഇക്കഴിഞ്ഞ മേയിലാണ് ഫാത്തി ടാക്‌സി ഡ്രൈവറില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ പോസറ്റിട്ടത്. പീഡന ആരോപണത്തിന് പുറമെ ഈജിപിതിലെ തകര്‍ന്നു കിടന്ന് ഗതാഗത സംവിധാനം മുതല്‍ ധനകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ശോചനീയാവസ്ഥയെകുറിച്ചും, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ഫാത്തി ആരോപിച്ചിരുന്നു.
വീഡിയോ വൈറലാവുകയും ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തതോടെയാണ് പൊലീസ് ഫാത്തിയെ തേടിയെത്തിയത്. വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഫാത്തി 140 ദിവസത്തിലേറെയായി ജയിലിലാണ്. വിഡിയോ പോസ്റ്റ് ചെയ്ത കേസില്‍ ജാമ്യം ലഭിച്ചെങ്കിലും രാജ്യസുരക്ഷയ്ക്ക് എതിരായി പ്രവര്‍ത്തിച്ചെന്ന കേസില്‍ രണ്ടു വര്‍ഷം തടവുശിക്ഷയ്‌ക്കൊപ്പം 10,000 ഈജിപ്ഷ്യന്‍ പൗണ്ട് പിഴശിക്ഷയും വിധിക്കുകയായിരുന്നു. ഈജിപ്തില്‍ നിലവില്‍ നിരോധിക്കപ്പെട്ടിട്ടുള്ളതും 2011ല്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ പുറത്താക്കുന്ന ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച സംഘടനയുമാണ് ഏപ്രില്‍ 6 യൂത്ത് മൂവ്‌മെന്റ്.
അതേസമയം, വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നാണ് ഫാത്തിയുടെ അഭിഭാഷകന്റെ പ്രതികരണം. ‘ജയിലില്‍ പോകേണ്ടെങ്കില്‍ നിശബ്ദരായിരിക്കുക’ എന്ന സന്ദേശമാണ് ഈജിപ്ഷ്യന്‍ അധികൃതര്‍ ഈ നടപടിയിലൂടെ നല്‍കുന്നതെന്ന് ഈജിപ്ഷ്യന്‍ കമ്മിഷന്‍ ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഫ്രീഡംസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഫാത്തിയുടെ ഭര്‍ത്താവുമായ മുഹമ്മദ് ലോത്ഫി പറഞ്ഞു. നടപടിക്കെതിരേ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയള്ള മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.