ബാലമണിയമ്മയുടെയും സുഗത കുമാരിയുടെയും മേഖലയിലാണ് ഇങ്ങനെയള്ളവരും സഞ്ചരിക്കുന്നതെന്നുള്ളത് അപമാനകരമാണെന്നും അദ്ദേഹം ആരോപിച്ചു.
യുവകവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചെന്ന വിവാദത്തിൽ ആരോപണ വിധേയയായ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാഹിത്യകാരൻ ടി പത്മനാഭൻ. കവിത മോഷ്ടിച്ചെന്ന വാർത്ത കേട്ട് ദുഖം തോന്നി. ഇത്തരക്കാർ കുട്ടികളെ പഠിപ്പിക്കാൻ അർഹരാണോ എന്നും ടി പത്മനാഭൻ ചോദിക്കുന്നു. അവരുടെ പാട്ടിയോ രാഷ്ട്രീയമോ ഒന്നും വിഷയമല്ലെന്നും അദ്ദേഹം പറയുന്നു. സിപിഎം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എ സംഘടിപ്പിച്ച വിദ്യാഭ്യാസ മഹോത്സവ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലമണിയമ്മയുടെയും സുഗത കുമാരിയുടെയും മേഖലയിലാണ് ഇങ്ങനെയള്ളവരും സഞ്ചരിക്കുന്നതെന്നുള്ളത് അപമാനകരമാണെന്നും ടി പത്മനാഭൻ ആരോപിച്ചു.
കേരളവര്‍മ്മ കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് തന്റെ കവിത മോഷ്ടിച്ചെന്ന യുവ കവി എസ് കലേഷിന്റെ ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരുന്നു . 2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നായിരുന്നു കലേഷിന്റെ ആരോപണം.
സംഭവത്തിൽ ദീപ നിശാന്ത് മാപ്പുപറയുകയും ചെയ്തിരുന്നു. കവിതാ മോഷണ വിവാദം കെട്ടടങ്ങുന്നതിന് മുമ്പൃ് സംസ്ഥാന സ്കൂള്‍ കലോൽസവത്തിൽ ഉപന്യാസ മൽസരത്തിൽ വിധികർത്താവായി ദീപ നിശാന്ത് എത്തിയതും വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു.