പ്രസവിച്ച ഉടന്‍ തന്നെ ഭൂതിവഴി ഊരിനടുത്തുള്ള കാട്ടില്‍ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു പെണ്‍കുട്ടിയെ എറിഞ്ഞുകളയുകയായിരുന്നു.
പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശു പുഴുവരിച്ച് രണ്ടുദിവസം കാട്ടില്‍ കിടന്ന കേസില്‍ മാതാവിന് 5 വര്‍ഷം കഠിന തടവും 10,000രൂപ പിഴയും. അഗളി കൊട്ടമേട് സ്വദേശിനിയും 52-കാരിയുമായ മരതകത്തെയാണ് പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. അഗളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിഎന്‍എ പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിയിരുന്നു. 2012 ഓഗസ്റ്റ് 15നായിരുന്നു സംഭവം.
പ്രസവിച്ച ഉടന്‍ തന്നെ ഭൂതിവഴി ഊരിനടുത്തുള്ള കാട്ടില്‍ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു പെണ്‍കുട്ടിയെ എറിഞ്ഞുകളയുകയായിരുന്നു. വന്യമൃഗങ്ങളുള്ള കാട്ടില്‍ 2 ദിവസം കുട്ടി ജീവനോടെ കിടന്നു. ഓഗസ്റ്റ് 15ന് ഉച്ചയോടെ ആടുമേയ്ക്കാനെത്തിയ ഊരിലെ പാപ്പാള്‍ എന്ന സ്ത്രീ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു നാട്ടുകാരെയും അഗളി പോലീസിനെയും വിവരം അറിയിച്ചു.
തുടര്‍ന്ന് പുഴുവരിച്ചു ഗുരുതരാവസ്ഥയില്‍ മുള്‍പടര്‍പ്പില്‍ കിടന്ന കുഞ്ഞിനെ പോലീസാണ് അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചത്.
കുട്ടിക്കു പൂര്‍ണ ആരോഗ്യം വന്നതിനു ശേഷം ആശുപത്രിയില്‍വച്ചു പോലീസ് ശിശു സംരക്ഷണ സമിതി മുഖേന മലമ്പുഴയിലെ പ്രോവിഡന്‍സ് ഹോമിന് കുഞ്ഞിനെ കൈമാറി. സ്വാതന്ത്ര്യ ദിനത്തില്‍ കണ്ടെത്തിയതുകൊണ്ട് കുഞ്ഞിന് പോലീസ് സ്വതന്ത്ര എന്ന പേരായിരുന്നു ഇട്ടിരുന്നത്.