UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഡിഎംകെ ഇരുവിഭാഗവും ലയിച്ച് എന്‍ഡിഎയിലേക്ക്: ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച

ശശികലയ്ക്കും ദിനകരനുമെതിരെ എഡിഎംകെ അമ്മ വിഭാഗം പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഇത്

തമിഴ്‌നാട്ടില്‍ കാവിക്കൊടി പാറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ ഒടുവില്‍ ഫലപ്രാപ്തിയിലേക്ക്. എഡിഎംകെയില്‍ ഇടഞ്ഞു നിന്ന മുഖ്യമന്ത്രി ഇടപ്പാടി പളനി സ്വാമി, മുന്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം എന്നിവരുടെ വിഭാഗത്തിലുള്ള വിഭാഗങ്ങള്‍ ലയിച്ച് എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഇരു നേതാക്കളും ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

എഡിഎംകെ(അമ്മ) വിഭാഗം ജനറല്‍ സെക്രട്ടറി വി കെ ശശികല, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ എന്നിവരെ ഒതുക്കിയാണ് പുതിയ നീക്കം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ഇരു നേതാക്കളും ഡല്‍ഹിയിലെത്തിയത്. ഇതോടൊപ്പം ശശികല കുടുംബത്തെ പൂര്‍ണമായും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും മുന്നണി പ്രവേശനത്തിനുമുള്ള ചര്‍ച്ചകളും നടക്കും. എടപ്പാടി പളനിസാമി പ്രധാനമന്ത്രിയുമായി ഇന്ന് ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും. മുന്നണി പ്രവേശനമാകും മുഖ്യഅജണ്ട. മുതിര്‍ന്ന ബിജെപി അംഗങ്ങളുമായി എഡിഎംകെ നേതാക്കള്‍ ഇരുവരും മോദിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തും.

ശശികലയ്ക്കും ദിനകരനുമെതിരെ എഡിഎംകെ അമ്മ വിഭാഗം പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ഇത്. ദിനകരന് പ്രതിനിധികളെ നിയമിക്കാനുള്ള അധികാരമില്ലെന്നും പ്രമേയത്തില്‍ പറയുന്നു. നേരത്തെ 122 എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട ദിനകരന്‍ 45 അംഗ ഭാരവാഹിപ്പട്ടികയും പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയുള്ള പ്രമേയം അദ്ദേഹത്തിനും ശശികലയ്ക്കും കനത്ത തിരിച്ചടിയുമായി. അതോടെ തനിക്കെതിരെ നടപടിയെടുക്കാന്‍ ശശികലയ്ക്ക് മാത്രമേ അധികാരമുള്ളൂവെന്ന് ദിനകരന്‍ പ്രഖ്യാപിച്ചു.

എന്നാല്‍ ഇതിന് തിരിച്ചടിയായി ഒപിഎസ് വിഭാഗവുമായി സഹകരിച്ച് ശശികലയെയും കുടുംബത്തെയും പൂര്‍ണമായും മാറ്റി നിര്‍ത്താന്‍ എടപ്പാടി തീരുമാനിക്കുകയായിരുന്നു. ഇരുവിഭാഗവും ഒന്നിച്ചാല്‍ സര്‍ക്കാരിനെ എടപ്പാടിയും പാര്‍ട്ടിയെ ഒപിഎസുമായിരിക്കും നയിക്കുക. ഉപമുഖ്യമന്ത്രി പദവിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും ഒപിഎസിന് എന്ന നിലയിലാണ് നിലവിലെ ധാരണകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍