UPDATES

വിപണി/സാമ്പത്തികം

‘ഒരു മലയാള ദിന പത്രത്തിന് പരസ്യം നല്‍കുന്നത് നിര്‍ത്തുന്നു’: ഭീമാ ജൂവലേഴ്‌സ്

ഭീമ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്ത് കുറിപ്പിന്റെ കമന്റില്‍ നിരവധി പേരാണ് ഭീമയുടെ നടപടിയെ പ്രകീര്‍ത്തിച്ചും മാതൃഭൂമിയെ ആക്രമിച്ചും എത്തുന്നത്.

ഭീമാ ജൂവലേഴ്‌സ് തങ്ങളുടെ പരസ്യം ‘ഒരു മലയാളം ദിന പത്രത്തിന് നല്‍കുന്നത് നിര്‍ത്തുന്നു’ എന്ന് അറിയിച്ചു. ഭീമ പരസ്യം കൊടുക്കുന്നത് തല്‍ക്കാലികമായി നിര്‍ത്തിയ പത്രം മാതൃഭൂമിയാണ്. എന്നാല്‍ പരസ്യം നിര്‍ത്തുന്നതിനെ സംബന്ധിച്ചുള്ള തങ്ങളുടെ കുറിപ്പില്‍ മാതൃഭൂമിയുടെ പേര് ഭീമ വെളിപ്പെടുത്തിയിട്ടില്ല. ഭീമ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചെയ്ത് കുറിപ്പിന്റെ കമന്റില്‍ നിരവധി പേരാണ് ഭീമയുടെ നടപടിയെ പ്രകീര്‍ത്തിച്ചും മാതൃഭൂമിയെ ആക്രമിച്ചും എത്തുന്നത്.

ഭീമയുടെ കുറിപ്പ്

‘ഒരു മലയാളം ദിന പത്രത്തില്‍ ഞങ്ങള്‍ പരസ്യം നല്‍കിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജില്‍ കുറെ അധികം പേര്‍ പരാമര്‍ശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങള്‍ വളരെ ഗൗരവ പൂര്‍വം കാണുന്നു. ഞങ്ങളുടെ പരസ്യങ്ങള്‍ എവിടെ ഏതു പത്രത്തില്‍ എപ്പോള്‍ കൊടുക്കണം എന്ന് നിര്‍ദ്ദേശിക്കുന്നത് ഞങ്ങളുടെ പരസ്യ ഏജന്‍സിയാണ്. അവര്‍ ആ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് വായനക്കാരുടെ എണ്ണത്തെയും പത്രത്തിന്റെ വിതരണ മേഖലകളെയും എല്ലാം ആസ്പദമാക്കി കണക്കുകള്‍ ഉദ്ധരിച്ചാണ്. പരസ്യങ്ങള്‍ എല്ലാം തന്നെ വളരെ നേരത്തെ നിശ്ചയിച്ചു ആസുത്രണം ചെയ്ത്, പ്രത്യേകിച്ചും ഓണത്തെ മുന്‍കൂട്ടിക്കണ്ട് പരസ്യ ഏജന്‍സി പത്രങ്ങള്‍ക്കു മുന്‍കൂര്‍ നല്കിയിട്ടുള്ളതാണ്. ഭീമ 94 വര്‍ഷത്തെ പാരമ്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബഹുജന മനോവികാരത്തിനു ഞങ്ങള്‍ ഏറെ പ്രാധാന്യം നല്‍കി, സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതു വിവാദങ്ങളില്‍ നിന്ന് എന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ഒരു പ്രവര്‍ത്തന ശൈലിയാണ് ഭീമ പിന്തുടരുന്നത്. നിങ്ങളുടെ ഉത്കണ്ഠയും നിങ്ങള്‍ ഞങ്ങളുടെ ഫേസ്ബുക് പേജില്‍ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂര്‍വം ഞങ്ങള്‍ ഞങ്ങളുടെ പരസ്യ ഏജന്‍സിയെ ഉടനടി അറിയിക്കുകയും. താല്‍കാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങള്‍ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്ന് ഭീമ ജുവല്ലേഴ്സ്’

എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. അമ്പലത്തില്‍ പോകുന്ന ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശം നോവലിലുണ്ടെന്ന് ആരോപിച്ച് ഹിന്ദുത്വ,സമുദായ സംഘടനകള്‍ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ക്ക് നേരെ ബഹിഷ്‌കരണ ക്യാമ്പയിന്‍ നടത്തിയിരുന്നു. കൂടാതേ മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യ ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നുമുള്ള ക്യാമ്പയ്‌നും നടക്കുന്നുണ്ട്. ഇതാണ് ഭീമയെ പരസ്യം നല്‍കുന്നത് നിര്‍ത്തുവാന്‍ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍