UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാജരേഖ ചമച്ച് വേതനത്തോടുകൂടിയ അവധി: ടി പി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മ്യൂസിയം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ ചുമതല കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ്

എട്ടുമാസത്തെ അവധിക്കാലയളവില്‍ മുഴവന്‍ വേതനവും കിട്ടാനായി വ്യാജരേഖകള്‍ ചമച്ചതായി സെന്‍കുമാറിനെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ കേസ്. മ്യൂസിയം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ ചുമതല കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ ഡിജിപിക്കെതിരേ ക്രിമിനല്‍ ചട്ടപ്രകാരം കേസ് എടുത്ത് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദേശം നല്‍കിയതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. സെന്‍കുമാറിനെതിരേയുള്ള കേസ് ലോക്കല്‍ പൊലീസിനെയോ അതല്ലെങ്കില്‍ ക്രൈംബ്രാഞ്ചിനെയോ കൊണ്ട് അന്വേഷിപ്പിക്കാനാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നീക്കിയശേഷം 2016 ജൂണ്‍ ഒന്നു മുതല്‍ 2017 ജനുവരി 31 വരെ വ്യക്തിപരമായ കാര്യങ്ങള്‍ക്കെന്ന പേരില്‍ സെന്‍കുമാര്‍ അവധിയിലായിരുന്നു. അര്‍ദ്ധവേതന അവധിയില്‍ നിന്നും പരിവര്‍ത്തിത അവധിയാക്കി മാറ്റുന്നതിനായി സെന്‍കുമാര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നു കാണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ എ ജെ സുക്കാര്‍നോ പരാതി നല്‍കി. ഈ പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് സെന്‍കുമാര്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് വിജിലന്‍സ് കണ്ടെത്തിയത്. വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ഇ എസ് ബിജിമോന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഗവ. ആയുര്‍വേദ കോളേജിലെ ഡോ. വി കെ അജിത് കുമാറിന്റെ ഒത്താശയോടെ തയ്യാറാക്കിയ രേഖകളാണ് അര്‍ധവേതന അവധി മുഴുവന്‍ വേതന അവധിയാക്കി മാറ്റാനായി സെന്‍കുമാര്‍ നല്‍കിയതെന്ന് കണ്ടെത്തുകയായിരുന്നു. സര്‍ക്കാരിനെ കബളിപ്പിക്കാനാണ് സെന്‍കുമാര്‍ ശ്രമിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍