UPDATES

ട്രെന്‍ഡിങ്ങ്

കോടതിയലക്ഷ്യത്തിന് പ്രീത ഷാജിയ്ക്ക് നിര്‍ബന്ധിത സാമൂഹിക സേവനം ശിക്ഷ

‘കോടതി നടപടികളെ ധിക്കരിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പു പറഞ്ഞിട്ട് കാര്യം ഇല്ല.’

സര്‍ഫാസി നിയമത്തിന്റെ ഇര പ്രീത ഷാജിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമായി ഹൈക്കോടതി. വീടും പുരയിടവും ലേലത്തില്‍ എടുത്തയാള്‍ക്ക് വിട്ടു നല്‍കണമെന്ന മുന്‍ ഉത്തരവ് ലംഘിച്ച പ്രീത ഷാജിയും കുടുംബവും ശിക്ഷ അനുഭവിക്കണമെന്നാണ് കോടതിയുടെ നിരീക്ഷണം. കോടതി അലക്ഷ്യ കേസില്‍ കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായും ക്ഷമാപണം സ്വീകരിച്ച് കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്നും കോടതിയെ പ്രീത കോടതിയെ ധരിപ്പിച്ചു. പ്രീതയുടെ പ്രവര്‍ത്തികള്‍ സമൂഹത്തിനു നല്ല സന്ദേശമല്ല നല്‍കുന്നത് എന്ന് വിലയിരുത്തിയ കോടതി നിയമലംഘനം അംഗീകരിക്കാന്‍ ആകില്ലെന്ന് ചൂണ്ടിക്കാണിച്ചു.

കോടതി നടപടികളെ ധിക്കരിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പു പറഞ്ഞിട്ട് കാര്യം ഇല്ല. പ്രതിഷേധിക്കാന്‍ അവകാശമുണ്ട് പക്ഷെ നിയമലംഘനം അംഗീകരിക്കാന്‍ ആകില്ല. നിയമവിരുദ്ധത ഭാവിയില്‍ തെളിയിക്കാം എന്നു കരുതി ഇപ്പോള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ലെന്നും വിമര്‍ശിച്ചു. കോടതി വിധിയുടെ നഗ്‌നമായ ലംഘനം നടത്തിയതിന് തക്കതായ ശിക്ഷ നല്‍കണമെന്ന് നിരീക്ഷിച്ച ഹൈക്കോടതി പ്രീതയെക്കൊണ്ട് സാമൂഹ്യ സേവനം ചെയ്യിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ചു. എന്തൊക്കെ ചെയ്യിക്കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി.

1994ലാണ് പ്രീതയുടെ ഭര്‍ത്താവ് ഷാജി അകന്ന ബന്ധുവായ സാജന് വേണ്ടി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ലോര്‍ഡ് കൃഷ്ണാ ബാങ്കിന്റെ ആലുവാ ശാഖയില്‍ വായ്പാ ജാമ്യം നില്‍ക്കുന്നത്. രണ്ട് ലക്ഷം രൂപ വായ്പയ്ക്ക് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വച്ചായിരുന്നു ഇത്. 20.75 ശതമാനം പലിശയ്ക്കായിരുന്നു വായ്പ. കടം തിരിച്ചടക്കാതെ വന്നതോടുകൂടി കടബാധ്യത ഷാജിയുടെ മേല്‍ വന്നു ചേരുകയായിരുന്നു. ”കടം തിരിച്ചടക്കേണ്ട ബാധ്യത ആയതോട് കൂടി 1997ല്‍ ജാമ്യം വച്ചതില്‍ നിന്നും നാല് സെന്റ് വിറ്റ് ഒരു ലക്ഷം അടച്ചു. എന്നാല്‍ അവര്‍ പറയുന്ന കൊള്ളപ്പലിശ വീട്ടാനുള്ള വരുമാനം ഞങ്ങള്‍ക്കില്ല. ഒരു ഒത്തുതീര്‍പ്പിനും അവര്‍ തയ്യാറായില്ല”, നഷ്ടത്തിലായ ലോര്‍ഡ് കൃഷ്ണ ബാങ്ക് 2007ല്‍ പഞ്ചാബ് ആസ്ഥാനമായുള്ള സെഞ്ചൂറിയന്‍ ബാങ്കില്‍ ലയിക്കുകയും തൊട്ടടുത്ത വര്‍ഷം എച്ച്ഡിഎഫ്‌സി ബാങ്ക് സെഞ്ചൂറിയന്‍ ബാങ്ക് ഏറ്റെടുക്കുകയും ചെയ്തു. ഇതോടുകൂടി കടബാധ്യത എച്ച്ഡിഎഫ്‌സി ബാങ്കിലായി. 2010 ആവുമ്പോഴേക്കും ഷാജിയുടേയും കുടുംബത്തിന്റെയും ബാധ്യത ഒരു കോടിയോളം ആയി ഉയര്‍ന്നു. 2013ല്‍ പണയത്തിലുള്ള വീടും പുരയിടവും സര്‍ഫാസി നിയമപ്രകാരം വില്‍ക്കുകയും കടം തിരിച്ചു പിടിക്കുകയും ചെയ്യുക എന്ന തീരുമാനത്തിലേക്ക് ബാങ്ക് എത്തിച്ചേര്‍ന്നു. രണ്ട് ലക്ഷം രൂപയ്ക്ക് ജാമ്യം നിന്ന ഷാജിയും കുടുംബവും രണ്ട് കോടി എഴുപത് ലക്ഷം രൂപയടക്കണമെന്നായി ബാങ്ക്. ബാങ്ക് അധികൃതരും റിയല്‍ എസ്റ്റേറ്റ് മാഫിയയും ചേര്‍ന്ന് കടം പെരുപ്പിച്ച് കാണിച്ച് വീടും പുരയിടവും സ്വന്തമാക്കാന്‍ ശ്രമിച്ചതായാണ് പ്രീത ആരോപിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയ 37,80,000 രൂപയ്ക്ക് ലേലത്തില്‍ പിടിച്ച വീടും സ്ഥലവും തിരിച്ച് പിടിക്കാന്‍ 60 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല.

പ്രീതയുടെ വീടും പുരയിടവും ലേലത്തില്‍ പിടിച്ച രതീഷ് നാരായണന്‍ എന്നയാള്‍ 2014-ല്‍ തങ്ങളുടെ വീട്ടില്‍ എത്തിയപ്പോഴാണ് സ്വന്തം കിടപ്പാടം നഷ്ടമായെന്ന വിവരം അറിയുന്നതെന്നാണ് പ്രീതയും ഷാജിയും പറയുന്നത്. 37,80,000 രൂപയ്ക്ക് ആയിരുന്നു രതീഷ് ഇവരുടെ വീടും പുരയിടവും ഓണ്‍ലൈന്‍ ലേലത്തില്‍ പിടിച്ചത്. എന്നാല്‍ അന്ന് രതീഷിനു മുന്നില്‍ ഇവര്‍ പ്രതിഷേധം തീര്‍ത്തു. അതോടെ രതീഷ് മടങ്ങിപ്പോയി. തങ്ങളുടെ വീടും സ്ഥലവും നഷ്ടമായെന്നറിഞ്ഞതോടെ പ്രീതയും ഷാജിയും നിവേദനങ്ങളും പരാതികളുമായി പലയിടത്തും കയറിയിറങ്ങി. തങ്ങള്‍ സ്വാഭാവിക നിയമനടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നു പറഞ്ഞ് ബാങ്ക് അവരെ കൈയൊഴിഞ്ഞു. വീടും പറമ്പും ജപ്തി ചെയ്യുമെന്നതായതോടെ തങ്ങള്‍ക്കുള്ള പതിനെട്ടര സെന്റ് സ്ഥലത്ത് നിന്ന് ഏഴ് സെന്റ് ബാങ്കിന് നല്‍കാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് ഭൂമി ഏറ്റെടുക്കാന്‍ തയാറായില്ല. ഇതിനു പിന്നാലെ ബാങ്ക് വീടും സ്ഥലവും ഓണ്‍ലൈന്‍ ലേലത്തിന് വെച്ചു. തങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസ് പോലും അയച്ചില്ലെന്നും പ്രീത പറയുന്നു. ഓണ്‍ലൈന്‍ ലേലത്തില്‍ ഒരു സ്വകാര്യ വ്യക്തി വീടും പുരയിടവും സ്വന്തമാക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ സങ്കട ഹര്‍ജി നല്‍കിയിട്ടും കാര്യമുണ്ടായില്ല. മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി. ജനപ്രതിനിധികളെ കണ്ട് തങ്ങളുടെ ദയനീയാവസ്ഥ പറഞ്ഞു. പരിഹാരങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് കണ്ടതോടെ വീടിനു മുന്നില്‍ ഒരു കട്ടില്‍ ഇട്ട് അതില്‍ കിടന്ന് പ്രീത സമരം തുടങ്ങി. ഈ സമരം ഒരു വര്‍ഷത്തോളം നീണ്ടിട്ടും ഒരു ഇടപെടലും ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ജപ്തി നടപടികളുമായി ബാങ്ക് അധികൃതര്‍ എത്തിയപ്പോള്‍ പ്രീതയും കുടുംബവും ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വീട് ഏറ്റെടുക്കാന്‍ നില്‍ക്കാതെ ബാങ്ക് അധികൃതര്‍ മടങ്ങുകയായിരുന്നു. ഇതിനുശേഷം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നിനും ഫലമുണ്ടായില്ല.

Read: സര്‍ഫാസി നിയമത്തിന്റെ ഇര, പോരാട്ടത്തിനൊടുവില്‍ കിടപ്പാടം തിരിച്ചു പിടിച്ച് ആത്മവിശ്വാസത്തോടെ പ്രീത ഷാജി

പാര്‍പ്പിട സംരക്ഷണ സമിതി, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനയ്ക്കെതിരായ സമരസമിതി, ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധസമിതി എന്നീ സംഘനകളുടെ നേതൃത്വത്തില്‍ നിരാഹാര സമരം ഉള്‍പ്പെടെ പ്രീത ഷാജി വിവിധ സമരങ്ങള്‍ നടത്തിയെങ്കിലും ഒന്നിനും വേണ്ട ഫലം ഉണ്ടായില്ല. 222 ദിവസത്തോളം നടത്തിയ സമരം ഫലം കാണാതെ വന്നപ്പോഴാണ് പ്രീത അനിശ്ചിതകാല നിരാഹാര സമരം നടത്തി. നിരാഹര സമരമാരംഭിച്ച് 19ാം ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ നേരിട്ടിടപെട്ടു. ജില്ലാ ഭരണകൂടം പ്രീതയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ചു. ജപ്തി നടപടികള്‍ നിന്ന് ഒഴിവാക്കാമെന്നും പ്രശ്‌ന പരിഹാരം കാണാമെന്നും വാഗ്ദാനം നല്‍കിയ സര്‍ക്കാര്‍ പക്ഷെ പിന്നീട് ഒരു നടപടിയും സ്വീകരിച്ചില്ല. അതോടെ പ്രീതയും കുടുംബവും വീണ്ടും സമരമാരംഭിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി എത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍