ഡിജിപിയ്ക്ക് അയച്ച വാട്‌സാപ്പ് സന്ദേശം പരാതിയായി കണക്കാക്കാനാകില്ലെന്നും പോലീസ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ നടന്‍ ദിലീപ് ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ ഖണ്ഡിച്ച് പോലീസ്. മാര്‍ച്ച് 28നാണ് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതെന്നും എന്നാല്‍ പോലീസില്‍ പരാതി നല്‍കിയത് ഏപ്രില്‍ 22നാണെന്നും പോലീസ് വ്യക്തമാക്കി. ഡിജിപിയ്ക്ക് അയച്ച വാട്‌സാപ്പ് സന്ദേശം പരാതിയായി കണക്കാക്കാനാകില്ലെന്നും പോലീസ് പറയുന്നു.
മാര്‍ച്ച് മുതല്‍ ദിലീപ് സംശയത്തിന്റെ നിഴലിലാണെന്നും പോലീസ് വ്യക്തമാക്കി. ഇക്കാര്യം ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതിയില്‍ സത്യവാങ്മൂലമായി അറിയിക്കും. ഇന്നലെ ദിലീപ് പറയുന്നതിലും പോലീസ് പറയുന്നതിലും വസ്തുതയുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബഹ്ര വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദിലീപിന്റെ ആക്ഷേപങ്ങള്‍ക്ക് കോടതിയില്‍ തന്നെ മറുപടി പറയുമെന്നാണ് ഇന്ന് അദ്ദേഹം പറഞ്ഞത്. പള്‍സര്‍ സുനിയുടെ കത്ത് സംബന്ധിച്ച് ദിലീപ് പരാതി നല്‍കിയെങ്കിലും ഇത് എപ്പോഴാണെന്നും ഇതുമായി ബന്ധപ്പെട്ട് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നതും അന്വേഷണത്തിന്റെ ഭാഗമാണ്. അത് കോടതിയില്‍ മാത്രമേ വ്യക്തമാക്കാനാകൂ. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബഹ്ര വ്യക്തമാക്കി.
കേസില്‍ തന്നെ കുരുക്കാന്‍ സിനിമ മേഖലയിലെ ചിലര്‍ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ സഹായം തേടിയിയട്ടുണ്ടെന്ന് അറിയിച്ച് വിഷ്ണു എന്നയാള്‍ തന്റെ സുഹൃത്ത് നാദിര്‍ഷായ്ക്ക് ഏപ്രില്‍ 10ന് ഫോണ്‍ ചെയ്ത കാര്യം അന്ന് തന്നെ ലോക്‌നാഥ് ബഹ്രയെ അറിയിച്ചെന്നാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. പോലീസിനെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും സ്വാധീനിക്കാന്‍ ശേഷിയുള്ള സിനിമ വ്യവസായവുമായി ബന്ധപ്പെട്ട ചെറിയൊരു വിഭാഗം ഗൂഢാലോചന നടത്തിയെന്നാണ് ജാമ്യഹര്‍ജിയില്‍ ദിലീപ് പറയുന്നത്.
ശബ്ദരേഖയും കോള്‍ വന്ന ഫോണ്‍ വന്ന നമ്പരും നല്‍കി. സുനിലിനെ തനിക്കറിയില്ലെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ഒന്നര കോടി രൂപയ്ക്ക് താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് സുനി പറയുന്നത് സാങ്കല്‍പ്പികമാണെന്നും ദിലീപ് ആരോപിക്കുന്നു. നടി ഉപദ്രവിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആദ്യം പരസ്യമായി പറഞ്ഞ നടിക്ക് കേസ് അന്വേഷിക്കുന്ന എഡിജിപിയുമായി അടുപ്പമുണ്ട്. ഗിന്നസ് ബുക്കില്‍ റെക്കോഡിടാനാകരുത് ചോദ്യം ചെയ്യല്‍ എന്ന മുന്‍ ഡിജിപിയുടെ അഭിപ്രായം പ്രസക്തമാണെന്നും ദിലീപ് പറയുന്നു.