സീസണ്‍ അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തില്‍ കയറുന്നതിന് വിലക്കുണ്ടാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
അഗസ്ത്യാര്‍കൂടത്തിലേക്ക് പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകളെ ക്ഷേത്രത്തിന്റെയും പൂജയുടേയും പേരില്‍ തടയാനാകില്ലെന്ന് വനം മന്ത്രി കെ.രാജു. കോടതിയുടെ ഉത്തരവ് പാലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെ രാജു പറയുന്നു. ആദിവാസികള്‍ ആരാധന നടത്തുന്ന സ്ഥലം വേലി കെട്ടിതിരിക്കണമെന്ന ആവശ്യം തള്ളിയ കെ രാജു മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണനയോ സുരക്ഷയോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞു.
സീസണ്‍ അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തില്‍ കയറുന്നതിന് വിലക്കുണ്ടാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ കയറുന്നതിനെതിരെ ആദിവാസി വിഭാഗത്തില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്. അതിരുമല കടന്ന് സ്ത്രീകള്‍ പ്രവേശിച്ചാല്‍ പ്രതിഷേധിക്കുമെന്നാണ് കാണി വിഭാഗത്തിന്റെ നിലപാട്.
ആദിവാസി ഗോത്രമഹാസഭയ്ക്ക് കീഴിലുള്ള സ്ത്രീകളുടെ കൂട്ടായ്മയും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. യാത്ര തുടങ്ങുന്ന ജനുവരി 14ന് ബോണക്കാട് പ്രതിഷേധ യജ്ഞം സംഘടിപ്പിക്കാനാണ് ആദിവാസി സ്ത്രീ കൂട്ടായ്മയുടെ പദ്ധതി. തിങ്കളാഴ്ച മുതല്‍ മാര്‍ച്ച് ഒന്ന് വരെ 41 ദിവസമാണ് അഗസ്ത്യാര്‍കൂട യാത്ര.
അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്കും പ്രവേശിക്കാം.ഗെറ്റ് റെഡി ഫോർ ട്രക്കിംഗ്!!/ വീഡിയോ