ഈ സാഹചര്യത്തില്‍ പൂര്‍ണ വളര്‍ച്ചയെത്താത്ത മത്തിപിടിക്കുന്നതിലും എതിര്‍പ്പുകള്‍ ഉണ്ട്.
വടകര ചോമ്പാല ഹാര്‍ബറില്‍ തൊഴിലാളികള്‍ പിടിച്ച ആയിരത്തോളം ടണ്‍ മത്തി കടലില്‍ തള്ളി. മത്സ്യംപിടിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിയതിനെ തുടര്‍ന്ന് നല്ല വരുമാനം പ്രതീക്ഷിച്ചായിരുന്നു ചോമ്പാല ഹാര്‍ബറിലെ തൊഴിലാളികള്‍ ശനിയാഴ്ച മത്സ്യബന്ധനത്തിന് പോയത്.
1000-ത്തോളം ടണ്‍ മത്തി കടലില്‍നിന്ന് പിടിച്ചെങ്കിലും ആവശ്യക്കാരില്ലാത്തതിനാലാണ് കളയേണ്ടി വന്നത്. ഓള്‍ ഇന്ത്യ ഫിഷ്മില്‍ ആന്‍ഡ് ഓയില്‍ മാനുഫാക്ച്ചേഴ്‌സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമരത്തെത്തുടര്‍ന്നാണ് ബോട്ടുടമകളും തൊഴിലാളികളും പ്രതിസന്ധിയിലായത്. മത്തിപോലുള്ള ചെറുമത്സ്യങ്ങള്‍ മറ്റ് മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് പോവുന്നത് കുറവാണ്.
കൂടുതല്‍ വരുന്ന മത്സ്യങ്ങള്‍ ഉണക്കി സൂക്ഷിക്കാനോ വളമാക്കി മാറ്റാനോ മുമ്പുകാലങ്ങളിലുണ്ടായിരുന്ന സംവിധാനങ്ങള്‍ ചോമ്പാലയില്‍ ഇപ്പോഴില്ല. ബോക്‌സിന് 1200 രൂപയ്ക്ക് വില്‍പ്പന തുടങ്ങിയെങ്കിലും ഉച്ചയായപ്പോഴേക്കും 400 രൂപവരെയായി കുറക്കേണ്ടിവന്നു. എന്നിട്ടും എടുക്കാനാളില്ലാതെ കടലിലേക്ക് തള്ളുകയാണ് ചെയ്തത്.
ഈ സാഹചര്യത്തില്‍ പൂര്‍ണ വളര്‍ച്ചയെത്താത്ത മത്തിപിടിക്കുന്നതിലും എതിര്‍പ്പുകള്‍ ഉണ്ട്. ഇപ്പോള്‍ പിടിക്കുന്ന മത്തി കുറച്ചുദിവസങ്ങള്‍ കഴിഞ്ഞ് മുട്ട വിരിഞ്ഞ് മത്സ്യക്കുഞ്ഞുങ്ങളാവേണ്ടതാണ്. വന്‍തോതില്‍ ചെറുമത്സ്യങ്ങളെ പിടിച്ചാല്‍ മത്തി വംശനാശം നേരിടുമെന്നതാണ് എതിര്‍പ്പിന് കാരണം.