റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ മെഡിക്കല്‍ കോളേജിലെയും അധികൃതര്‍ ഉള്‍പ്പെടുന്ന ഉന്നതതല യോഗം നാളെ വിളിച്ചുചേര്‍ത്തിരിക്കുകയാണ്
ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കേളേജ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരുമ്പോഴുള്ള നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചകള്‍ വരുത്തുന്നത് പരിശോധിക്കാന്‍ നാളെ ഉന്നതതല യോഗം ചേരും. അതീവ ഗുരുതരാവസ്ഥയില്‍ ഒരു രോഗിയെ കൊണ്ടുവരുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ ഈ നടപടിക്രമങ്ങളൊന്നും പാലിക്കുന്നില്ലെന്നും മുരുകന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടി പറയുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍എല്‍ സരിത അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
വിലപ്പെട്ട സമയം ആശുപത്രികളും ആംബുലന്‍സുകാരും തര്‍ക്കിച്ച് തീര്‍ത്തുവെന്നും ഇത് നിത്യസംഭവമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മുരുകനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആരോഗ്യമന്ത്രി കെ കെ ഷൈലജയ്ക്ക് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്ലാ മെഡിക്കല്‍ കോളേജിലെയും അധികൃതര്‍ ഉള്‍പ്പെടുന്ന ഉന്നതതല യോഗം നാളെ വിളിച്ചുചേര്‍ത്തിരിക്കുകയാണ്.