പാര്‍ക്കില്‍ നിന്നും വെള്ളം പൂര്‍ണമായും ഇറങ്ങിയാല്‍ മാത്രമേ നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ സാധിക്കൂ
അസാമില്‍ തുടര്‍ച്ചയായുണ്ടായ രണ്ട് വെള്ളപ്പൊക്കങ്ങളില്‍ കാസിരംഗ ദേശീയ പാര്‍ക്കില്‍ ചത്തൊടുങ്ങിയത് 334 മൃഗങ്ങള്‍. 22 റിനോകള്‍, ഒരു കടുവ, നിരവധി ആനകളും കാട്ടുപോത്തുകളും 250ഓളം വിവിധയിനം മാനുകള്‍ എന്നിവയാണ് ചത്തൊടുങ്ങിയത്. ദേശീയ ഉദ്യാനത്തിന്റെ 30 ശതമാനവും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
ജൂലൈയിലുണ്ടായ ആദ്യ വെള്ളപ്പൊക്കം സാവകാശമായിരുന്നെങ്കിലും രണ്ടാമത്തെ വെള്ളപ്പൊക്കം ധ്രുതഗതിയിലായിരുന്നു. ഓഗസ്റ്റ് 12ന് പത്തു മുതല്‍ 12 മണിക്കൂറിനിടെ ജലനിരപ്പ് പത്ത് അടിയിലേറെ ഉയര്‍ന്നു. ജൂലൈയിലെ ആദ്യ വെള്ളപ്പൊക്കത്തില്‍ തന്നെ 105 മൃഗങ്ങളുടെ ജീവന്‍ നഷ്ടമായി. ഈമാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്നലെ വരെ മാത്രം 229 മൃഗങ്ങള്‍ ചത്തൊടുങ്ങിയതായി പാര്‍ക്ക് ഡയറക്ടര്‍ സത്യേന്ദ്ര സിംഗ് പറഞ്ഞു. ഇതില്‍ 202 മൃഗങ്ങളും വിവിധയിനം മാനുകളാണ്. 15 റിനോകളും ചത്തൊടുങ്ങിയത് ഈമാസമുണ്ടായ വെള്ളപ്പൊക്കത്തിലാണ്. അഞ്ച് ആനക്കുട്ടികള്‍, രണ്ട് കാട്ടുപോത്തുകള്‍, നാല് കാട്ടുപന്നികള്‍, ഒരു കടുവ എന്നിവയ്ക്കാണ് ഈമാസം ജീവന്‍ നഷ്ടമായത്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദേശീയോധ്യാനത്തിന്റെ ആന്തരികഘടന പൂര്‍ണമായും തകര്‍ന്നെന്നും സിംഗ് വ്യക്തമാക്കുന്നു. ഏതാനും തടിപ്പാലങ്ങളും ചൂടില്‍ നിന്നും രക്ഷനേടാനുള്ള കൂടുകളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. പാര്‍ക്കില്‍ നിന്നും വെള്ളം പൂര്‍ണമായും ഇറങ്ങിയാല്‍ മാത്രമേ നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ സാധിക്കൂ.